
പാലക്കാട്:ആലത്തൂർ തെന്നിലാപുരത്ത് അഴയില്‍ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം ശാരദയാണ് മരിച്ചത്.
കഴിഞ്ഞ 24നാണ് അപകടം ഉണ്ടായത്. ശാരദ തുണി കഴുകി അഴയില്‍ ഇട്ടപ്പോള്‍ ആയിരുന്നു അപകടം. വീടിന്റെ ഇരുമ്പ് കഴുക്കോലില്‍ നിന്നും കെട്ടിവലിച്ച ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റ് താഴെ വീണ ശാരദയെ മരുമകള്‍ രാധിക രക്ഷിക്കാനായി പിടിച്ചപ്പോള്‍ ഇവരും തെറിച്ചുവീണു.
ഇത് കണ്ട അനുജന്റെ ഭാര്യ രേഷ്മ രാധികയെ പിടിച്ചപ്പോള്‍ അവർക്കും ഷോക്ക് ഏല്‍ക്കുകയായിരുന്നു. ഇവരെ മൂന്നു പേരെയും ഉടൻ തന്നെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതില്‍ രേഷ്മയുടെ പരിക്ക് നിസാരമായതിനാല്‍ അന്ന് തന്നെ ആശുപത്രി വിട്ടു. എന്നാല്‍ ശാരദയ്ക്കും രാധികക്കും തലയ്ക്ക് പരിക്കേറ്റതിനാല്‍ ഇവർ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ചികിത്സയിലിരിക്കെയാണ് ശാരദ ഇന്ന് പുലർച്ചെ മരിച്ചത്. രാധിക ഇപ്പോഴും ചികിത്സയിലാണ്. ഇവരുടെ വീടുപണി നടക്കുന്നതിനാല്‍ തൊട്ടടുത്ത താല്‍ക്കാലികമായി പണിത ഷെഡ്ഡില്‍ നിന്നും ഇലക്‌ട്രിക് വയർ ഉപയോഗിച്ച് കണക്ഷൻ എടുത്തിരുന്നു. ഇതായിരുന്നു ഇരുമ്പ് കഴുക്കോലിലൂടെ വൈദ്യുതി പ്രവഹിക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു.
