
കോഴിക്കോട്: പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് വീണ്ടും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വി.ഡി.
സതീശൻ. പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി മലപ്പുറം പാണക്കാട് തറവാട്ടില്‍ സന്ദർശനം നടത്തുകയായിരുന്നു മുഖ്യമന്ത്രി. പാണക്കാട് കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണത്തില്‍ പങ്കുചേരാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും ജാതിമത വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരുമിച്ച് ആഘോഷിക്കാൻ കഴിയുന്ന ദിവസങ്ങളായി വരാനിരിക്കുന്ന കാലം മാറണമെന്നും അദ്ദേഹം ആശംസിച്ചു.
എന്നാല്‍, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡുകളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയാറായില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യം ചോദിച്ചെങ്കിലും വിഷയം മാറ്റുകയായിരുന്നു. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയുടെ വസതിയിലടക്കം നടന്ന ഇ.ഡി റെയ്ഡുകള്‍ രാഷ്ട്രീയമായി വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മൗനം. നേരത്തെ ഇതേ വിഷയത്തില്‍ പ്രതികരണം തേടിയപ്പോഴും അദ്ദേഹം ഒഴിഞ്ഞുമാറിയിരുന്നു.
ബുധനാഴ്ച ഡല്‍ഹി സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തോട് റെയ്ഡ് വിഷയത്തില്‍ പ്രതികരണം തേടിയെങ്കിലും മറുപടി നല്‍കാൻ തയാറായിരുന്നില്ല. ബുധനാഴ്ച അഞ്ച് തവണ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയപ്പോഴും കേരളത്തിലെ റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
