
കണ്ണൂർ: പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടാൻ യുഡിഎഫും ബിജെപിയും ശ്രമിച്ചാല്‍ രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.
ജയരാജൻ.
സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്‍റെ ചരമവാർഷികത്തിന്‍റെ ഭാഗമായി കണ്ണൂർ പയ്യാമ്പലത്ത് സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം.
ജീവിതത്തില്‍ ഇതുവരെ അഴിമതിയിലൂടെ ഒരു രൂപപോലും സമ്പാദിക്കാത്ത നേതാവായ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. നേരത്തെ തെളിവില്ലാത്തത് കൊണ്ടാണല്ലോ മാത്യു കുഴല്‍നാടൻ നല്‍കിയ ഹർജി കോടതി തള്ളിയത്.
ഒരു തെളിവുമില്ലെന്ന് വ്യക്തമായതിനാലാണ് ഇഡി കേസെടുക്കാതിരുന്നത്. രാഷ്‌ട്രീയ എതിരാളികളെ വേട്ടയാടാനുള്ള അന്വേഷണ ഏജൻസിയായി ഇഡി മാറി. കോണ്‍ഗ്രസ്- ബിജെപി ഡീലാണ് ഇപ്പോള്‍ നടക്കുന്നതെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
