
മുംബൈ: മഹാരാഷ്ട്രയില്‍ രണ്ടു സംഘങ്ങള്‍ തമ്മിലുള്ള സംഘർഷത്തിന്‍റെ തുടർച്ചയായി മലയാളി യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ടു.
ചെങ്ങന്നൂർ സ്വദേശി വിഷ്ണു നായർ(31) ആണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
താനെയിലെ വർത്തക് നഗറിലാണ് സംഭവം. വർത്തക് നഗറിലെ മത്സ്യക്കച്ചവടക്കാരും പ്രതികളും തമ്മിലുണ്ടായ ഒരു തർക്കത്തില്‍ വിഷ്ണു നായർ ഇടപെട്ടിരുന്നു. തുടർന്ന് പോലീസെത്തി ഈ പ്രശ്നം പരിഹരിച്ച് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു
പോലീസ് മടങ്ങിയതിനു പിന്നാലെ, ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വിഷ്ണുവിനെ അക്രമിസംഘം പിന്തുടർന്ന് ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട വിഷ്ണു നായരും കസ്റ്റഡിയിലായ പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അതിനാല്‍ മുംബൈയിലെ അധോലോക സംഘട്ടനങ്ങളുടെയും ഗുണ്ടാപ്പകയുടെയും ഭാഗമായാണോ ഈ കൊലപാതകം നടന്നതെന്നും പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
