
തിരുവനന്തപുരം: എൻ സി പി സംസ്ഥാന ഘടകം പിളർന്നു.ശരദ് പവാർ നയിക്കുന്ന ദേശിയ നേതൃത്വത്തിൻെറ നിലപാടുകളോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് മുൻ മന്ത്രി എ.കെ.ശശീന്ദ്രനും മുൻ എം.എല്‍.എ തോമസ് കെ.തോമസും നേതൃത്വം നല്‍കുന്ന വിഭാഗം പുതിയ പാർട്ടി രൂപീകരിക്കുന്നത്.
ജൂണ്‍ 20ന് പുതിയ പാർട്ടി പ്രഖ്യാപനമെന്ന് തോമസ് കെ തോമസ് അറിയിച്ചു. ജൂണ്‍ 20ന് കൊച്ചിയില്‍ ജനറല്‍ബോഡിയില്‍ പുതിയ പാർട്ടി പ്രഖ്യാപിക്കും സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് തോമസ് കെ.തോമസിനെ ഏകപക്ഷീയമായി നീക്കിയതാണ് പെട്ടെന്നുളള പ്രകോപനം.
എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ തോല്‍വിക്ക് ശേഷം എ.കെ.ശശീന്ദ്രനും തോമസ്.കെ.തോമസും പുതിയ പാർട്ടി രൂപീകരിക്കാനുളള നീക്കത്തിലായിരുന്നു.
ഇന്ന് കൊച്ചിയില്‍ യോഗം ചേർന്നാണ് എ.കെ ശശീന്ദ്രൻ്റെയും തോമസ് .കെ. തോമസിൻ്റെയും നേതൃത്വത്തിലുള്ള വിഭാഗം പുതിയ പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചത്. ശരദ് പവാർ നയിക്കുന്ന എൻ.സി.പി ( എസ്.പി)യുടെ ദേശിയ നേതൃത്വവുമായുളള ബന്ധം വിഛേദിക്കാനുളള പ്രമേയവും യോഗത്തില്‍ പാസാക്കി.
എൻ.സി.പി സംസ്ഥാന ഘടകത്തെ സ്വതന്ത്രഘടകമായി നിലനിർത്താനാണ് യോഗത്തിലുണ്ടായിരിക്കുന്ന ധാരണ.പുതിയ പാർട്ടിയെ മുന്നണിയിലെ ഘടക കക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് നേതൃത്വത്തിന് കത്ത് നല്‍കാനും ശശീന്ദ്രൻ പക്ഷം തീരുമാനിച്ചിട്ടുണ്ട്.
പുതിയ പാർട്ടിയുടെ പേര്, ഭരണഘടന എന്നിവ തീരുമാനിക്കുന്നതിന് എഴംഗ സമിതയും രൂപീകരിച്ചിട്ടുണ്ട്.
തോമസ്. കെ.തോമസ് തന്നെയായിരിക്കും പുതിയ പാർട്ടിയുടെയും പ്രസിഡൻറ്.പുതിയ പാർട്ടി രൂപീകൃതമായ ശേഷം ഇടത് മുന്നണിയിലെ സമാന സ്വഭാവമുളള പാർട്ടികളുമായി യോജിപ്പിനും ശ്രമിക്കും.കോണ്‍ഗ്രസ് എസ്, ഐ.എസ്.ജെ.ഡി തുടങ്ങിയ പാർട്ടികളുമായി സഹകരിക്കുന്നതിനാണ് ആലോചന.
എൻ.സി.പി കേരള ഘടകത്തെ പോലെ ഈ പാർട്ടികള്‍ക്കും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിയമസഭാ പ്രാതിനിധ്യം നഷ്ടമായിരുന്നു.നിയമസഭാ പ്രാതിനിധ്യം ഇല്ലാത്ത പാർട്ടികള്‍ ഒരുമിച്ചുനിന്ന് ശക്തിയാകാനാണ് നീക്കം.
രണ്ട് മുൻപ് പി സി ചാക്കോയെ പിന്തുണക്കുന്ന സംസ്ഥാന ഭാരവാഹികളുടെ ആവശ്യപ്രകാരം തോമസ് കെ തോമസിനെ എൻ.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
പി എം സുരേഷ് ബാബുവിനെയാണ് പുതിയ സംസ്ഥാന പ്രസിഡൻറായി നിയമിച്ചത്. എ കെ ശശീന്ദ്രൻ വിഭാഗം വിമത നീക്കം നടത്തുന്നുവെന്ന് ആരോപിച്ചാണ് ചാക്കോ പക്ഷം സംസ്ഥാന അധ്യക്ഷ സ്ഥാനം പിടിച്ചെടുക്കുകയും സുരേഷ്ബാബുവിനെ പുതിയ അധ്യക്ഷനായി നിയമിച്ചതും.
ചാക്കോ പക്ഷത്തിനെതിരെ നിലപാടെടുത്ത് പുതിയ പാർട്ടി രൂപീകരിക്കാൻ എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഒന്നിച്ച് ഇറങ്ങിയതിന് പിന്നില്‍ സിപിഎമ്മിൻെറ അനുഗ്രഹാശിസുകളോടെയാണെന്നാണ് സൂചന.
