
അനിമല്‍ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയ താരമാണ് ബോബി ഡിയോള്‍.
ഇന്നു കൈനിറയെ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്ന താരത്തിന്, കരിയറില്‍ ഒരുകാലത്ത് നേരിടേണ്ടിവന്നത് കടുത്ത പ്രതിസന്ധികളായിരുന്നു. സിനിമകളില്ലാതെ മദ്യത്തിന് അടിമയായിത്തീർന്ന തന്‍റെ ജീവിതത്തിലെ ആ ഇരുണ്ട കാലത്തെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് താരം ഇപ്പോള്‍. "ആപ് കി അദാലത്' എന്ന ജനപ്രിയ പരിപാടിയിലാണ് തന്‍റെ ജീവിതത്തിലെ മോശം കാലത്തെക്കുറിച്ച് സംസാരിച്ചത്.
പരാജയങ്ങളില്‍നിന്നും നിരാശയില്‍നിന്നുമാണ് താൻ മദ്യത്തിലേക്ക് തിരിഞ്ഞതെന്ന് ബോബി ഡിയോള്‍ വെളിപ്പെടുത്തി. "കരിയർ തകരുമ്പോള്‍ നമ്മളോട് തന്നെ സഹതാപം തോന്നും. ലോകം അവസാനിച്ചെന്നും ആർക്കും നമ്മളെ ആവശ്യമില്ലെന്നും കരുതും. ആ സമയത്ത് നമ്മെ ശാന്തമാക്കുന്ന ചില തെറ്റായ ശീലങ്ങള്‍ക്ക് നമ്മള്‍ അടിമപ്പെടും. എന്‍റെ പിതാവിനും മദ്യപാനം ഇഷ്ടമായിരുന്നു, ഞാനും അതിലേക്ക് വീണുപോയി. എന്നാല്‍ എന്‍റെ ഭാര്യ തന്യ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇന്ന് ഇവിടെ ജീവനോടെ പോലുമുണ്ടാകില്ലായിരുന്നു...' ബോബി ഡിയോള്‍ പറഞ്ഞു.
താൻ വീട്ടില്‍ നിഷ്‌ക്രിയനായിരുന്ന കാലത്ത് കുടുംബത്തിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ നോക്കിയത് ഭാര്യ താനിയ ആയിരുന്നുവെന്ന് താരം കൃതജ്ഞതയോടെ ഓർക്കുന്നു. അവള്‍ ജോലിക്ക് പോവുകയും വീട്ടിലെ എല്ലാ ചെലവുകളും ഒറ്റയ്ക്ക് വഹിക്കുകയും ചെയ്തു. തന്‍റെ ജീവിതം മാറിമറിയാൻ കാരണമായ വൈകാരികമായ ആ നിമിഷത്തെക്കുറിച്ചും താരം പങ്കുവെച്ചു.
"അമ്മ എന്തുകൊണ്ടാണ് എന്നും ഓഫീസില്‍ പോകുന്നതെന്നും, അച്ഛൻ എന്തുകൊണ്ടാണ് എപ്പോഴും വീട്ടിലിരിക്കുന്നതെന്നും എന്‍റെ കുട്ടികള്‍ ചോദിക്കാൻ തുടങ്ങി. ആ ചോദ്യം എന്‍റെ ഉള്ളില്‍ വലിയൊരു മാറ്റമുണ്ടാക്കി. ഞാൻ എന്നെത്തന്നെ മാറ്റിയെടുക്കാൻ അന്നു തീരുമാനിക്കുകയായിരുന്നു...' ബോബി പറഞ്ഞു.
അനിമലിന്‍റെ വിജയത്തിനു പിന്നാലെ വമ്പൻ പ്രോജക്റ്റുകളാണ് ബോബി ഡിയോളിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്.
