
ചെങ്ങന്നൂർ : സ്റ്റേഷൻ തെറ്റി ഇറങ്ങിയ വയോധിക അടുത്ത ട്രെയിനിനായി എതിർ പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് മരിച്ചു.
മുളന്തുരുത്തി തുപ്പംപടി സെന്റ് ഓർത്തഡോക്സ് പള്ളിക്ക് സമീപം അരികുപുറം റോഡില്‍ ജന്നത്ത് കെ ആർ രത്നമ്മ (61) ആണ് മരിച്ചത്. വ്യാഴം പകല്‍ 10.30ന് ചെറിയനാട് റെയില്‍വേ സറ്റേഷനിലാണ് അപകടം.
രാവിലെ ചെങ്ങന്നൂരിലുള്ള സഹോദരൻ ബോധിനി കെ ആർ പ്രഭാകരൻ നായരെ സന്ദർശിച്ച ശേഷം ചെട്ടികുളങ്ങരയിലുള്ള ബന്ധുവിനെ കാണാൻ ട്രെയിനില്‍ പോകുകയായിരുന്നു.
ചെങ്ങന്നൂരില്‍നിന്നും മാവേലിക്കരയിലേക്ക് യാത്രചെയ്യവേ സ്‌റ്റേഷൻ തെറ്റി രത്‌നമ്മ ചെറിയനാട് ഇറങ്ങി. അടുത്ത ട്രെയിൻ നിർത്തുന്നത് എതിർദിശയിലെ പ്ലാറ്റ്ഫോമിലെന്ന് അറിഞ്ഞ് അതില്‍ കയറാൻ പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ച് കടക്കുമ്പോള്‍ ജനശതാബ്ദി എക്സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബഹ്റിനിലുള്ള മൂത്തമകന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. മക്കള്‍: യദു കൃഷ്ണൻ, അനന്ദു കൃഷ്ണൻ, ആർച്ച ഉണ്ണി. മരുമക്കള്‍: സ്നേഹ, അനഘ.
