
തിരുവനന്തപുരം: പകർച്ച പനിക്കൊപ്പം തലസ്ഥാനത്ത് ചിക്കുൻഗുനിയ വ്യാപകമാകുന്നു. രോഗബാധിതർ ഏറെയും നഗരമേഖലയിലാണ്.
ഒരുമാസത്തിനിടെ 35ഓളം പേർ വിവിധ ആശുപത്രികളില്‍ ചകിത്സതേടി.
2020-21 കാലഘട്ടത്തിലാണ് സംസ്ഥാനത്ത് ചിക്കുൻഗുനിയ വ്യാപകമായി പടർന്നത്. അന്നും തലസ്ഥാന ജില്ലയിലായിരുന്നു രോഗബാതർ ഏറെയും. അപകടകാരി അല്ലെങ്കിലും രോഗമുക്തി നേടിയ ശേഷം ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളാണ് ചിക്കുൻഗുനിയയുടെ സങ്കീർണത.
വർഷങ്ങള്‍ക്ക് മുമ്പ് രോഗം തീവ്രമായി ബാധിച്ചവർ ഇപ്പോഴും അതിന്‍റെ തിക്തത അനുഭവിക്കുന്നുണ്ട്. മഴക്കാല സീസണിലാണ് രോഗം വ്യാപകമാകുന്നത്. 2010 കാലഘട്ടം മുതല്‍ ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും തീവ്രമായത് 2020- 21ലാണ്. അതിന് ശേഷം കഴിഞ്ഞ വർഷങ്ങളില്‍ ചിക്കുൻഗുനിയ കാര്യമായി ഉണ്ടായില്ല.
ചിക്കുൻഗുനിയ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത് രോഗബാധിതരായ പെണ്‍ ഈഡിസ് കൊതുകുകള്‍, പ്രത്യേകിച്ച് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആല്‍ബോപിക്റ്റസ് എന്നിവ കടിക്കുന്നതിലൂടെയാണ്. കൊതുകുകള്‍ പകല്‍ സമയങ്ങളില്‍ സജീവമാണ്.
അതിരാവിലെയും വൈകുന്നേരവുമാണ് കടിയുടെ ഏറ്റവും ഉയർന്ന സമയം. കൃത്രിമ പാത്രങ്ങള്‍ പോലെ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പ്രജനനം നടത്തുന്ന ഈ രണ്ട് ഇനങ്ങളും ഇപ്പോള്‍ സാധാരണയായി കാണപ്പെടുന്നു എന്നാണ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണം.
ജില്ലയില്‍ വട്ടിയൂർക്കാവ് മേഖലയിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. നന്ദൻകോട്, ചെട്ടിവിളാകം, രാജാജി നഗർ, വിളപ്പില്‍, കല്ലറ തുടങ്ങി മേഖലകളിലും രോഗം കണ്ടെത്തിയിട്ടുണ്ട്. മഴ തുടങ്ങിയതോടെ പലേടത്തും വെള്ളം കെട്ടിനില്‍ക്കുന സാഹചര്യമുണ്ട്.
ഇത് രോഗവാഹകരായ കൊതുകുകള്‍ക്ക് അനുകൂല സാഹചര്യമാണ് ഒരുക്കുന്നത്. രോഗബാധിതനായ കൊതുക് കടിച്ചതിന് ശേഷം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാൻ രണ്ട് മുതല്‍ പന്ത്രണ്ട് ദിവസം വരെ എടുത്തേക്കാം. ചിക്കുൻഗുനിയ ബാധിച്ച ഒരാള്‍ക്ക് ആദ്യം പ്രത്യക്ഷപ്പെട്ടതിന് ശേഷം ഏകദേശം പത്ത് ദിവസത്തേക്ക് ലക്ഷണങ്ങള്‍ നിലനില്‍ക്കാം.
കടുത്ത പനിക്കൊപ്പം അനുഭവപ്പെടുന്ന സന്ധി വേദന പ്രധാന ലക്ഷണമാണ്. രോഗം ബാധിച്ച വ്യക്തിക്ക് സന്ധികള്‍ ചെറുതായി വീർത്തതും ലിഗമന്‍റ് വീക്കവും ഉണ്ടാകാം. ശരീര താപനില പലപ്പോഴും 102 മുതല്‍ 105 ഡിഗ്രി വരെ ഫാരൻഹീറ്റിലേക്ക് ഉയരാം. ഈ പനി ഒരാഴ്ച മുഴുവൻ അല്ലെങ്കില്‍ കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും നീളും. ചിക്കുൻഗുനിയ രോഗലക്ഷണങ്ങളുള്ളവർക്കുള്ള മറ്റൊരു പ്രധാന ലക്ഷണം കഠിനമായ തലവേദനയാണ്.
ഈ തലവേദന പല ദിവസം നീളാം. കണ്ണുകള്‍ക്ക് ചുവപ്പുനിറം, ശരീരത്തില്‍ എന്നിവയും കാണാം. ചിലരില്‍ രക്തസ്രാവം പോലും അനുഭവപ്പെടാം.രോഗബാധിതരായ കുട്ടികളില്‍ അതിസാരം, ഛർദ്ദി, കണ്ണിന് പിന്നിലെ വേദന, മെനിഞ്ചീല്‍ സിൻഡ്രോം എന്നിവയും കാണാം. വൈറസ് രോഗമായതിനാല്‍ വിശ്രമമാണ് പ്രധാന ചികിത്സ.
