
വർക്കല: തിരുവോണ ദിവസം വർക്കല മുത്താനയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. മുത്താന കൊച്ചാരുംപൊയ്ക സ്വദേശി പ്രൈജു എന്നു വിളിക്കുന്ന പ്രിജു (32) ആണ് കൊല്ലപ്പെട്ടത്.
വർക്കല കല്ലമ്പലം പ്രദേശത്താണ് സംഭവം.
മുത്താന കൊച്ചാരുംപൊയ്കയില്‍ സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് വൈകീട്ടായിരുന്നു സംഭവം.
ഗൗരി കൃഷ്ണൻ, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘവുമായാണ് വാക്കേറ്റം ഉണ്ടായത്. തുടർന്ന് പ്രിജുവുമായി തർക്കം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരി കൃഷ്ണൻ കൈയില്‍ കരുതിയിരുന്ന കത്തി എടുത്ത് പ്രിജുവിനെ കുത്തിയെന്നാണ് പറയപ്പെടുന്നത്.
പ്രിജുവിന്റെ നെഞ്ചില്‍ രണ്ടു കുത്തും പിൻഭാഗത്തായി ഒരു കുത്തും ഏറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വർക്കല, കല്ലമ്പലം, അയിരൂർ, പള്ളിക്കല്‍ എന്നീ പൊലീസ് സ്റ്റേഷനുകളിലെ സർക്കിള്‍ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.
വർക്കല ഡിവൈ.എസ്.പിയും സ്ഥലത്ത് എത്തി. ഒളിവിലായ പ്രതികള്‍ക്കായി പൊലീസ് തെരച്ചില്‍ ഊർജിതമാക്കിയിട്ടുണ്ട്.
