
തൃശ്ശൂര്‍: അശ്രദ്ധമായ ട്രെയിൻ യാത്രകള്‍ ജീവന് തന്നെ ഭീഷണിയാകുന്ന സങ്കടകരമായ കാഴ്ചകള്‍ക്കിടയില്‍, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ മരണവക്ത്രത്തില്‍ നിന്നും റെയില്‍വേ പൊലീസ് അത്ഭുതകരമായി രക്ഷപ്പെടുത്തി.
ട്രെയിൻ പുറപ്പെടുന്നതിനിടെ ഓടിക്കയറാൻ ശ്രമിച്ച് പ്ലാറ്റ്ഫോമിനും പാളത്തിനുമിടയിലേക്ക് വീണ യുവതിയെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ദൈവത്തെപ്പോലെ ഇടപെട്ട് വലിച്ചു പുറത്തെടുത്തത്.
തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലീസ് സിപിഒ വിനോദും, ആര്‍പിഎഫ് ഉദ്യോഗസ്ഥനായ സന്തോഷും ചേർന്ന് നടത്തിയ മിന്നല്‍ വേഗത്തിലുള്ള ജീവൻ രക്ഷാപ്രവർത്തനത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
സെക്കന്ദരാബാദില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ശബരി എക്സ്പ്രസ് തൃശ്ശൂർ സ്റ്റേഷൻ വിട്ട് മുന്നോട്ട് എടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ഈ സമയം ഓടിയെത്തിയ യുവതി വേഗത കൈവരിച്ചുതുടങ്ങിയ ട്രെയിനിലേക്ക് വലിഞ്ഞു കയറാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ പിടിവിട്ട് ബാലന്‍സ് നഷ്ടപ്പെട്ട യുവതി പ്ലാറ്റ്ഫോമില്‍ തലയിടിച്ച് ട്രെയിനിന്റെ അടിഭാഗത്തോട് ചേർന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴാൻ പോയി.
വലിയൊരു ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് ഉറപ്പായ തൊട്ടടുത്ത സെക്കൻഡില്‍ തന്നെ, സമീപത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒട്ടും സമയം കളയാതെ യുവതിയെ ശരീരമാസകലം പിടിച്ചുവലിച്ച് പ്ലാറ്റ്ഫോമിലേക്ക് സുരക്ഷിതമായി മാറ്റി. ട്രെയിൻ യാത്രകളില്‍ ഉദ്യോഗസ്ഥരുടെ ജാഗ്രത എത്രത്തോളം വലുതാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.
