
വിസ്മയ മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന 'തുടക്കം' എന്ന സിനിമയ്ക്ക് മുൻപ് തമിഴിലും ഹിന്ദിയിലും വൻ പ്രൊജക്ടുകള്‍ പ്ലാൻ ചെയ്തിരുന്നതായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്.
ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് "2018' എന്ന വൻ വിജയത്തിനുശേഷം താൻ ആസൂത്രണം ചെയ്ത മറ്റ് സിനിമകളെക്കുറിച്ച് അദ്ദേഹം മനസുതുറന്നത്.
ഹിന്ദിയില്‍ പ്രമുഖ താരം ആയുഷ്മാൻ ഖുറാനയെ നായകനാക്കിയും, തമിഴില്‍ ശിവകാർത്തികേയനെവെച്ചും സിനിമകള്‍ ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നും ഇതിന്‍റെ തിരക്കഥാ ജോലികള്‍ നടന്നിരുന്നുവെന്നും ജൂഡ് വെളിപ്പെടുത്തി.
കൂടാതെ കേരള തീരത്തുനിന്ന് അപ്രത്യക്ഷമായ "എംവി കൈരളി' എന്ന കപ്പലിന്‍റെ കഥ പശ്ചാത്തലമാക്കിയുള്ള ഒരു വലിയ പ്രൊജക്റ്റും പ്ലാനിംഗിലുണ്ടായിരുന്നു.
എന്നാല്‍ തുടർച്ചയായി നിരവധി വലിയ അവസരങ്ങള്‍ വന്നതോടെ ഏത് സിനിമ ആദ്യം ചെയ്യണമെന്ന ആശയക്കുഴപ്പത്തിലായെന്നും, ഒടുവില്‍ തനിക്ക് അനുയോജ്യമായ രീതിയില്‍ അടുത്ത സിനിമയെന്ന നിലയിലാണ് "തുടക്കം' സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിന്‍റെ മകള്‍ വിസ്മയ മോഹൻലാല്‍ അരങ്ങേറുന്ന ഈ ചിത്രം ഓഗസ്റ്റ് ഏഴിനാണ് തിയേറ്ററുകളില്‍ എത്തുന്നത്.
