
ചെന്നൈ: നടി തൃഷയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കേസില്‍ തമിഴിനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടെ നടി തൃഷയെ അനാവശ്യമായി വലിച്ചിഴച്ച് 'ദ്വയാർത്ഥ' പരാമർശം നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെ ടിവികെ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ചെന്നൈയിലെ ഔദ്യോഗിക വസതിയിലെത്തിയാണ് പോലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ഉദയനിധി മദ്രാസ് ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചിരുന്നതിനാല്‍ ഉച്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു.
എന്നാല്‍, ഇതിനിടയിലാണ് കസ്റ്റഡി നടപടികളിലേക്ക് പോലീസ് കടന്നത്. നിലവില്‍ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ ചോദ്യം ചെയ്യലിനായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് പുറത്തുവരുന്ന പ്രാഥമിക വിവരങ്ങള്‍.
അതേസമയം, ഉദയനിധിയുടെ കസ്റ്റഡിക്കെതിരെ ഡിഎംകെ നേതാക്കളും പ്രവർത്തകരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കസ്റ്റഡിയോ അറസ്റ്റോ യാതൊരു കാരണവശാലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡിഎംകെ പ്രവർത്തകർ തെരുവില്‍ പ്രതിഷേധമുയർത്തുകയാണ്.
നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, സർക്കാരിനെയും ഡിഎംകെയെയും സമ്മർദ്ദത്തിലാക്കാനുള്ള ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണിതെന്ന് പാർട്ടി ആരോപിച്ചു.
മദ്രാസ് ഹൈക്കോടതിയില്‍ ഉദയനിധി നല്‍കിയ മുൻകൂര് ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കാനിരിക്കെ, കേസില്‍ ഹൈക്കോടതിയുടെ നിലപാട് അതീവ നിർണായകമാകും.
