Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വടകര 'കാഫിര്‍' സ്ക്രീൻഷോട്ട് ഉണ്ടാക്കിയവര്‍ ഇനി പെടും. വിവാദം അന്വേഷിക്കാൻ കോഴിക്കോട് റൂറല്‍ എസ്പിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉള്‍പ്പെടെ ഏഴംഗ പ്രത്യേക സംഘം. പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എയുടെ പരാതിയില്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയത് ആഭ്യന്തരമന്ത്രി. മറഞ്ഞിരിക്കുന്ന കനലുകള്‍ അടിമുടി പെടും. ഉറവിടം കണ്ടെത്തുമ്പോള്‍ കുട്ടി സഖാക്കളും ഉന്നതരും മറുപടി പറയേണ്ടി വരും

Sathyam Online 3 days ago

തിരുവനന്തപുരം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ രാഷ്ട്രീയ ഗോദയെയും സൈബർ ഇടങ്ങളെയും ഒരുപോലെ പിടിച്ചുകുലുക്കിയ 'കാഫിർ' സ്ക്രീൻഷോട്ട് വിവാദം വീണ്ടും കത്തുന്നു.

സൈബർ ഇടങ്ങളില്‍ പുകഞ്ഞുയർന്ന ആ വിദ്വേഷ സന്ദേശത്തിന്റെ യഥാർത്ഥ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ ഒടുവില്‍ ആഭ്യന്തര വകുപ്പ് കച്ചമുറുക്കി ഇറങ്ങുകയാണ്. കേസിന്റെ ചുരുളഴിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.

കോഴിക്കോട് റൂറല്‍ എസ്പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇനി അന്വേഷണം മുന്നോട്ട് നീങ്ങുക. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി. മനോഹരനാണ് അന്വേഷണത്തിന്റെ മുഖ്യ ചുമതല. വടകര സ്റ്റേഷനിലെ എസ്‌എച്ച്‌ഒ ഉള്‍പ്പെടെ മിടുക്കരായ ഏഴ് ഉദ്യോഗസ്ഥരാണ് ഈ പ്രത്യേക സംഘത്തിലുള്ളത്.

കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് കോഴിക്കോട് റൂറല്‍ പോലീസ് ഈ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തിയിരുന്നുവെങ്കിലും, ആ സ്ക്രീൻഷോട്ട് നിർമ്മിച്ച ശരിക്കുള്ള 'ബുദ്ധികേന്ദ്രം' ആരാണെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. എവിടെ നിന്നാണ് ഇത് പ്രചരിച്ചത്, ഇതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നു തുടങ്ങിയ ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്.

കേസിലെ സത്യം എത്രയും പെട്ടെന്ന് പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി എംഎല്‍എ പാറയ്ക്കല്‍ അബ്ദുള്ള മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിരുന്നു. വടകരയുടെ രാഷ്ട്രീയ ഭൂമികയില്‍ ഇനിയും ഈ വിവാദം പുകയാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് അധികൃതർ.

പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, അടിയന്തരമായി എസ്‌ഐടി രൂപീകരിച്ച്‌ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡിജിപിക്ക് കർശന നിർദേശം നല്‍കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ആഭ്യന്തര വകുപ്പിന്റെ നിർണായക നീക്കം.

ഡിജിറ്റല്‍ തെളിവുകളുടെയും സൈബർ സെല്ലിന്റെയും സഹായത്തോടെ, വരും ദിവസങ്ങളില്‍ കേസില്‍ വിപ്ലവകരമായ കണ്ടെത്തലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പുതിയ അന്വേഷണ സംഘം. സ്ക്രീൻഷോട്ടിന്റെ പിന്നിലെ നിഗൂഢതകള്‍ നീങ്ങുമ്പോള്‍ കേരള രാഷ്ട്രീയത്തില്‍ അത് ഏതുതരം ചലനങ്ങളാകും ഉണ്ടാക്കുകയെന്ന് കണ്ടറിയണം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online