
തിരുവനന്തപുരം: വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എസ്‌ഐടി അന്വേഷണം നടക്കട്ടെയെന്ന് മുന്‍ മന്ത്രിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ.കെ ശൈലജ.
പിന്നില്‍ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ. താന്‍ വടകരയിലെ ഒരു സ്ഥാനാര്‍ഥി മാത്രമായിരുന്നു. വര്‍ഗീയ ധ്രുവീകരണം നടന്നിട്ടില്ലെന്നും കെ.കെ ശൈലജ പറഞ്ഞു.
ഇന്നാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എസ്‌ഐടി അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.
കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയാണ് അന്വേഷണ മേല്‍നോട്ടം വഹിക്കുക. വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് എതിരെ നടന്ന പ്രചാരണത്തെ കുറിച്ചും പ്രത്യേകസംഘം അന്വേഷിക്കും.
വടകര ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്താണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എംഎസ്‌എഫ് നേതാവായ മുഹമ്മദ് കാസിം ആണ് സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച കാസിം ഫോണ്‍ പൊലീസിന് കൈമാറി. തുടരന്വേഷണത്തില്‍ സിപിഎം അനുകൂല സൈബര്‍ പേജുകളിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്ന് കണ്ടെത്തിയിരുന്നു.
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്റെ ഫോണില്‍ നിന്നാണ് ആദ്യം സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചത് എന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇതില്‍ തുടര്‍നടപടികളുണ്ടായില്ല. പിന്നീട് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് അവസാനിപ്പിച്ചു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുല്ലയാണ് കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നല്‍കിയത്.
