Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

യു.എസ്-ഇറാൻ സംഘര്‍ഷം വീണ്ടും രൂക്ഷമാകുന്നു; ആഭ്യന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില 3 ശതമാനം ഉയര്‍ന്നു

Sathyam Online 1 week ago

ഡല്‍ഹി: അമേരിക്കയും ഇറാനും തമ്മില്‍ വീണ്ടും സൈനിക ഏറ്റുമുട്ടലുകള്‍ ആരംഭിച്ചതോടെ പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയെത്തുടര്‍ന്ന് ആഭ്യന്തര ഫ്യൂച്ചേഴ്‌സ് വിപണിയില്‍ അസംസ്‌കൃത എണ്ണവില 3 ശതമാനത്തിലധികം ഉയര്‍ന്ന് ബാരലിന് 8,536 രൂപയിലെത്തി.


തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വിപണിയില്‍ ഈ തിരിച്ചുവരവുണ്ടായത്. മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍ ജൂണ്‍ മാസത്തെ കരാറുകള്‍ ബാരലിന് 255 രൂപ (3.08 ശതമാനം) വര്‍ദ്ധിച്ച്‌ 8,536 രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇത് 8,281 രൂപയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചിരുന്നത്. ഇതോടൊപ്പം ജൂലൈ മാസത്തെ എണ്ണ കരാറുകളും 2.77 ശതമാനം നേട്ടത്തോടെ ബാരലിന് 8,360 രൂപയായി ശക്തിപ്പെട്ടു.


തങ്ങളുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചിട്ടതിന് മറുപടിയായി ഇറാന്റെ റഡാര്‍, ഡ്രോണ്‍ നിയന്ത്രണ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് സൈന്യം പുതിയ ബോംബാക്രമണങ്ങള്‍ നടത്തിയതാണ് വിപണിയിലെ ഈ മാറ്റത്തിന് കാരണമെന്ന് വിപണി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇതിന് തിരിച്ചടിയായി ദക്ഷിണ ഇറാന് സമീപം യു.എസ് സൈന്യം ഉപയോഗിക്കുന്ന വ്യോമതാവളം തങ്ങള്‍ ലക്ഷ്യമിട്ടതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തങ്ങളുടെ രാജ്യത്തേക്ക് വന്ന മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി കുവൈറ്റും അറിയിച്ചിരുന്നു.

ഈ പുതിയ സൈനിക നീക്കങ്ങള്‍ ആഴ്ചകള്‍ നീണ്ട താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്. വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇത് പുതിയ തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കുമെന്നും വിശകലനവിദഗ്ദ്ധര്‍ കരുതുന്നു.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഊര്‍ജ്ജ വിതരണത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക നിലനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണ്.


അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ ഫ്യൂച്ചേഴ്‌സ് 2.13 ശതമാനം ഉയര്‍ന്ന് ബാരലിന് 93.06 യു.എസ് ഡോളറിലെത്തി. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 2.61 ശതമാനം വര്‍ദ്ധിച്ച്‌ 89.64 ഡോളറായി. തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ സൈനിക നടപടികള്‍ വ്യാപിപ്പിച്ചതും വിപണിയിലെ ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.


കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മില്‍ ദീര്‍ഘകാല വെടിനിര്‍ത്തലിനുള്ള ചര്‍ച്ചകള്‍ നടക്കുന്നു എന്ന വാര്‍ത്തകളെത്തുടര്‍ന്ന് എണ്ണവിലയില്‍ 10 ശതമാനത്തോളം ഇടിവുണ്ടായിരുന്നു. എന്നാല്‍ പുതിയ സംഭവവികാസങ്ങള്‍ വിപണിയെ വീണ്ടും അസ്ഥിരപ്പെടുത്തിയിരിക്കുകയാണ്. നയതന്ത്ര ചര്‍ച്ചകളിലൂടെ ഈ സംഘര്‍ഷം ലഘൂകരിക്കാനാകുമോ എന്നാണ് വ്യാപാര ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Sathyam Online