ന്യൂഡല്‍ഹി | പി എം ശ്രീ പദ്ധതിയില്‍ നിന്നും സംസ്ഥാനങ്ങള്‍ക്ക് പിന്മാറാൻ അവസരമുണ്ടെന്ന് കേന്ദ്രം. രാജ്യസഭയില്‍ മുംസ്‍ലിം ലീഗ് എം പി അബ്ദുല്‍ വഹാബ്, വി ശിവദാസൻ എം പി എന്നിവർ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര സഹമന്ത്രി ജയൻ ചൗധരിയാണ് മറുപടി നല്‍കിയത്.
പദ്ധതിയില്‍ നിന്നും പിന്മാറുകയോ എം ഒ യു (MoU) ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പി എം ശ്രീ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങളും ഫണ്ടും പൂർണമായും നഷ്ടമാകും. ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷം കേരളം സ്കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ പാർലമെന്റില്‍ വ്യക്തമാക്കി.
ഒപ്പുവെച്ചു കഴിഞ്ഞാല്‍ പദ്ധതിയില്‍ നിന്നും പിന്മാറാൻ കഴിയില്ലെന്ന സംസ്ഥാന സർക്കാറിന്റെ വാദങ്ങളെ പൂർണമായും തള്ളുന്നതാണ് കേന്ദ്ര മറുപടി. പദ്ധതിയുടെ ഭാഗമായാല്‍ സംസ്ഥാനത്തിന്റെ പാഠ്യപദ്ധതി പൂർണമായി അംഗീകരിക്കാനാകില്ലെന്നും സിലബസ് ദേശീയ വിദ്യാഭ്യാസ നയം (National Education Policy) അഥവാ എൻ ഇ പി ചട്ടക്കൂടില്‍ തന്നെയായിരിക്കണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന്റെ സ്വന്തം പാഠ്യപദ്ധതി നടപ്പിലാക്കാൻ ഇളവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ മുന്നോട്ടുപോയത്. എന്നാല്‍ അത്തരം ഇളവുകള്‍ ഒന്നും നല്‍കില്ലെന്നും എൻ ഇ പി മാനദണ്ഡങ്ങള്‍ക്ക് വിധേയമായി മാത്രമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ എന്നും വ്യക്തമായതോടെ സർക്കാറിന്റെ മുൻ നിലപാടുകള്‍ പൊളിയുകയാണ്.
Content Highlights:
The Union Centre clarified in the Rajya Sabha that states can opt out of the PM SHRI scheme, but withdrawal or non-compliance with NEP rules will result in total loss of project funds.

