പത്തനംതിട്ട | പത്തനംതിട്ട ജില്ലയിലെ പ്രളയ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാനുള്ള പൂർണ്ണ അധികാരം സംസ്ഥാന സർക്കാർ ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്ന് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി പി സി വിഷ്ണുനാഥ്, എം എല്‍ എ മാർ, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പത്തനംതിട്ടയില്‍ നിലവില്‍ 133 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. 6400 ലധികം ആളുകളാണ് ഈ ക്യാമ്പുകളിലുള്ളത്. തിരുവല്ല ഭാഗത്താണ് കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത്. വെള്ളം ഒഴിഞ്ഞുപോകാൻ വൈകുന്നതാണ് ഇവിടെ പ്രധാന പ്രതിസന്ധി സൃഷ്ടിക്കുന്നത്. ക്യാമ്പുകളില്‍ ഏറ്റവും ശുചിയായ രീതിയില്‍ ഭക്ഷണം ഉറപ്പാക്കാനും ആവശ്യമായ സ്ഥലങ്ങളില്‍ ബയോ ടോയ്ലറ്റുകളും ലൈറ്റ് സംവിധാനങ്ങളും ഏർപ്പെടുത്താനും നിർദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ പ്രത്യേക സുരക്ഷാ സംവിധാനവും ക്യാമ്പുകളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ഒഴിഞ്ഞശേഷം തിരികെ വീടുകളിലേക്ക് പോകുന്നവർക്ക്, വെള്ളം കയറിയ വീടുകള്‍ക്ക് പതിനായിരം രൂപ ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ആറൻമുളയില്‍ നിന്നുള്ള ആകാശ ദൃശ്യം
2018 ലെയും 2019 ലെയും വലിയ പ്രളയത്തിന് ശേഷം പമ്പ ഉള്‍പ്പെടെ നദികളില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാത്തതാണ് ചെറിയ മഴയില്‍ പോലും വെള്ളപ്പൊക്കമുണ്ടാകാൻ കാരണം. പുഴകളുടെ ആഴം കുറഞ്ഞത് മൂലം വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥലം കുറവാണ്. അടിയന്തരമായി മണ്ണ് നീക്കം ചെയ്യാനുള്ള നടപടികള്‍ സംസ്ഥാനത്തുടനീളം സ്വീകരിക്കുമെന്നും ഇതില്‍ മുൻഗണന പത്തനംതിട്ട ജില്ലയ്ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ, കാലാവസ്ഥാ പ്രവചനങ്ങള്‍ കൂടുതല്‍ കൃത്യമാക്കാൻ ബജറ്റില്‍ പ്രഖ്യാപിച്ച ഡിസാസ്റ്റർ മാനേജ്മെന്റ് റെസീലിയൻസ് സിസ്റ്റം പൈലറ്റ് പ്രോജക്ടായി പത്തനംതിട്ടയില്‍ നടപ്പിലാക്കും. കൊച്ചി സർവ്വകലാശാല, ഹ്യൂം സെന്റർ തുടങ്ങിയ ഏജൻസികളെയും ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിനെയും (എ ഐ) കൂടുതല്‍ റെയിൻ ഗേജ് സ്റ്റേഷനുകളെയും ഏകോപിപ്പിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുമെന്നും അറിയിച്ചു.
Content Highlights:
The Kerala government granted full authority to the Pathanamthitta district administration to spend unlimited funds for flood relief. Over 6,400 people are housed in 133 camps. Financial aid will be given to flood-affected homes, and AI-driven weather warning systems and river desilting will be implemented.

