തിരുവനന്തപുരം | തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വെല്ലുവിളികള്‍ക്കും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ അധിക്ഷേപങ്ങളിലൂടെ തീർക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി എന്ന പദവിക്ക് അവഹേളനമാണെന്ന് പിണറായി വിജയൻ അയച്ച മറുപടിക്കത്തില്‍ ഓർമ്മിപ്പിച്ചു. 'പോകും, മുന്നോട്ടു തന്നെ പോകും. നവ കേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും' എന്ന ശക്തമായ വരികളോടെയാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിച്ചത്.
തെലങ്കാന പോലെയല്ല കേരളമെന്നും ഓരോ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി ജനങ്ങളോട് മറുപടി പറയുന്ന സർക്കാരാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളുടെ അവകാശവാദം കോണ്‍ഗ്രസിനു ചാർത്തി നല്‍കാനുള്ള നീക്കം ചരിത്രത്തോടുള്ള അവഹേളനമാണ്. ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. 1980-കളിലെ സാക്ഷരതാ പ്രസ്ഥാനത്തിനും അധികാര വികേന്ദ്രീകരണത്തിനും എല്‍ ഡി എഫ് സർക്കാരുകളാണ് നേതൃത്വം നല്‍കിയത്.
വികസന സൂചികകള്‍ നിരത്തിയായിരുന്നു തെലങ്കാന മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് പിണറായി മറുപടി നല്‍കിയത്. നീതി ആയോഗ് കണക്കുകള്‍ പ്രകാരം അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നാല്‍ തെലങ്കാന അഴിമതിയില്‍ ആറാം സ്ഥാനത്താണ്. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത് നില്‍ക്കുമ്പോള്‍ തെലങ്കാന ആറാം സ്ഥാനത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരണകാലത്ത് ഉപേക്ഷിക്കപ്പെട്ട ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈൻ തുടങ്ങിയ പദ്ധതികള്‍ യാഥാർത്ഥ്യമാക്കിയത് എല്‍ ഡി എഫ് സർക്കാരാണെന്നും പിണറായി വിജയൻ വ്യക്തമാക്കി.
ബി ജെ പി വിരുദ്ധ പോരാട്ടത്തില്‍ കേരളം എന്നും മുൻപന്തിയിലുണ്ട്. കേന്ദ്രത്തിന്റെ ഭരണഘടനാ വിരുദ്ധ നടപടികള്‍ക്കെതിരെ സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തുന്നത് കേരളമാണ്. ശക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കാൻ മാന്യതയുടെ അതിർവരമ്പുകള്‍ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് യോജിക്കാനാകില്ലെന്നും മുഖ്യമന്ത്രി കത്തില്‍ കുറിച്ചു.
നേരത്തേ രേവന്ത് റെഡ്ഡി, മുഖ്യമന്ത്രി പിണറായി വിജയനെ 'നീ പോ മോനേ വിജയാ' എന്ന് വിളിച്ചിരുന്നു. പിണറായി വിജയനുമായി തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചർച്ചയ്ക്ക് തയ്യാറാണെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ ചർച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും രേവന്ത് റെഡ്ഡി പുറത്തുവിട്ടു. കത്തിന്റെ അവസാന ഭാഗത്തും നീ പോ മോനെ വിജയൻ എന്ന വിളി അദ്ദേഹം ആവർത്തിച്ചിരുന്നു.
കത്തിന്റെ പൂർണരൂപം:
ശ്രീ രേവന്ത് റെഡ്ഡി,
ആദ്യമായി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീർക്കാൻ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഈ നാടിനെയും ഇവിടത്തെ സർക്കാരിനേയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങള്‍ ചൊരിയാൻ മറ്റൊരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്നു കൂടി ഓർമ്മിപ്പിക്കട്ടെ.
അങ്ങയുടെ പാർട്ടിയായ കോണ്‍ഗ്രസിനേയൂം അവർ നേതൃത്വം നല്‍കുന്ന യുഡിഎഫിനേയും പോലെയല്ല എല്‍.ഡി.എഫ്. ഞങ്ങള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ച് വർഷത്തിലൊരിക്കല്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ നാടിൻ്റെ മുന്നേറ്റത്തിനായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്. ഈ സർക്കാരിനു ഉത്തരവാദിത്തമുള്ളത് കേരളത്തിലെ ജനങ്ങളോടാണ്. ഞങ്ങളുടെ പ്രവർത്തനത്തിൻ്റെ വിജയവും പരാജയവും അവരെ ബോധ്യപ്പെടുത്തേണ്ട ജനാധിപത്യ മര്യാദ കഴിഞ്ഞ പത്തു വർഷമായി ഞങ്ങള്‍ നടത്തിവരികയാണ്. തെലങ്കാന പോലെയല്ല, തെരഞ്ഞെടുപ്പു പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാൻ പ്രോഗ്രസ് റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കുന്ന സർക്കാരാണ് കേരളത്തിൻ്റേത്.
കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളുടെ അവകാശവാദം കോണ്‍ഗ്രസിനു ചാർത്തി നല്‍കാൻ അങ്ങ് ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാണ്. ജന്മിത്വത്തിന് അന്ത്യം കുറിക്കാൻ ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ 356-ാം വകുപ്പ് ദുരുപയോഗം ചെയ്ത് ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചത് അന്ന് കേന്ദ്രം ഭരിച്ച കോണ്‍ഗ്രസുകാരായിരുന്നു. അന്ന് ഭൂപ്രഭുക്കള്‍ക്ക് വേണ്ടി കർഷകർക്കും തൊഴിലാളികള്‍ക്കുമെതിരെ പടനയിച്ച പാർട്ടിയാണ് കോണ്‍ഗ്രസ്.
1993-ലെ ഭരണഘടനാ ഭേദഗതികള്‍ വരുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുൻപേ വികേന്ദ്രീകൃത ഭരണം വിഭാവനം ചെയ്തത് സഖാവ് ഇ എം എസ് നയിച്ച കേരളത്തിലെ ആ മന്ത്രിസഭയാണ്. 1980-കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയത് എല്‍.ഡി.എഫ് സർക്കാരാണ്. 1996-ല്‍ എല്‍.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണത്തിലൂടെ പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറി കേരളം രാജ്യത്തിന് തന്നെ മാതൃകയായി. ജനകീയാസൂത്രണത്തെ കുറിച്ച് പഠിക്കാൻ വിദേശരാജ്യങ്ങളില്‍ നിന്നുപോലും ആളുകള്‍ കേരളത്തിലെത്തി.
കഴിഞ്ഞ എല്‍ ഡി എഫ് സർക്കാരിൻ്റെ കാലത്തു തുടങ്ങിയ നവകേരള മിഷനുകളിലൂടെ ഈ പാരമ്പര്യം നമ്മള്‍ ശക്തിപ്പെടുത്തി. ആർദ്രം മിഷനിലൂടെ 670-ലധികം പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 13,000 പൊതുവിദ്യാലയങ്ങള്‍ ലോകനിലവാരത്തിലേക്ക് ഉയർത്തുകയും, 45,000 ഹൈടെക് ക്ലാസ് മുറികളും 19,000-ലധികം ഡിജിറ്റല്‍ വിഭവങ്ങളുള്ള 'സമഗ്ര' പോർട്ടലും സജ്ജമാക്കുകയും ചെയ്തു.
ദേശീയ ഗവേണൻസ് സൂചികകള്‍ താങ്കളുടെ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. നീതി ആയോഗ് കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നാല്‍ തെലങ്കാന ഏറ്റവും അഴിമതി കൂടിയ സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ്. ദേശീയ സുസ്ഥിര വികസന സൂചികയില്‍ 79 പോയിന്റോടെ കേരളം ഒന്നാമതാണ്, തെലങ്കാന അവിടെ ആറാമതാണ്. വ്യവസായങ്ങള്‍ അനുയോജ്യമല്ലാത്ത മണ്ണെന്ന ദുർഖ്യാതി തിരുത്തി വ്യവസായ സൗഹൃദ റാങ്കിംഗിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളം ഒന്നാമത് എത്തിനില്‍ക്കുന്നു.
2026 ലെ ഐടി നയത്തിലൂടെ ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ 10% നേടാനാണ് നമ്മള്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയൻസ് പാർക്ക്, 20,000 ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകള്‍ എന്നിവ ഈ ഡിജിറ്റല്‍ കുതിപ്പിന് കരുത്തേകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടത് ഇച്ഛാശക്തിയാണ്, പൊള്ളയായ അവകാശവാദങ്ങളല്ല. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ്‌ലൈൻ, ഇടമണ്‍-കൊച്ചി പവർ ഹൈവേ തുടങ്ങിയ നിർണ്ണായക പദ്ധതികള്‍ കോണ്‍ഗ്രസ് സർക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതുപോലെ കോണ്‍ഗ്രസ് നയിച്ച കേന്ദ്ര സർക്കാരുകള്‍ കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നീ പദ്ധതികളും അനന്തമായി വൈകിപ്പിച്ചു. 1980-കളില്‍ വാഗ്ദാനം ചെയ്ത റെയില്‍വേ കോച്ച് ഫാക്ടറി ഇപ്പോഴും വെറുമൊരു വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. മുടങ്ങിക്കിടന്ന ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിച്ച് യാഥാർത്ഥ്യമാക്കിയത് എല്‍.ഡി.എഫ് സർക്കാരാണ്. ഇതിനുപുറമെ സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് 2025 നവംബർ 1-ന് ഇന്ത്യയില്‍ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. 64,006 കുടുംബങ്ങളെയാണ് കണ്ടെത്തി അതിദാരിദ്ര്യത്തില്‍ നിന്നും കൈപിടിച്ചുയർത്തിയത്.
ഞാൻ വ്യക്തിപരമായും എല്‍.ഡി.എഫും കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വേണ്ടത്ര വിമർശിക്കുന്നില്ല എന്നതാണ് താങ്കളുടെ മറ്റൊരു ആരോപണം. എന്നാല്‍, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവർന്നെടുക്കുന്ന ബിജെപി സർക്കാരിന്റെ നടപടികള്‍ക്കെതിരെ ഭരണഘടനയുടെ 131, 32 അനുച്ഛേദങ്ങള്‍ പ്രകാരം സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തുന്നത് കേരളമാണ്. 16-ാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട സംയുക്ത നീക്കങ്ങള്‍ ഉള്‍പ്പെടെ, ബിജെപി ഇതര സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ കേരളം മുൻപന്തിയിലുണ്ട്. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ എല്‍.ഡി.എഫ് സർക്കാർ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ ശക്തമായ നിലപാടുകള്‍ പ്രകടിപ്പിക്കാൻ മാന്യതയുടെ അതിർവരമ്പുകള്‍ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് എനിക്ക് യോജിക്കാനാകില്ല.
"പോകും, മുന്നോട്ടു തന്നെ പോകും. നവ കേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും."
സ്നേഹപൂർവ്വംപിണറായി വിജയൻ
Summary
Kerala Chief Minister Pinarayi Vijayan has sent a strong reply to Telangana CM Revanth Reddy regarding his recent personal insults and development challenges. In his letter, Pinarayi Vijayan emphasized that Kerala leads in national indices for low corruption and sustainable development, unlike Telangana. He highlighted the achievements of the LDF government, including infrastructure projects like the GAIL pipeline and the state's progress in becoming poverty-free. The Chief Minister concluded by stating that Kerala will continue its forward journey of progress regardless of such personal attacks.

