Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്

സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്

ശ്രീജിത്ത് ദിവാകരന്‍

കഴിഞ്ഞ ദിവസം ഒരു വീഡിയോ കണ്ടിരുന്നു. മലയാള സിനിമയിലെ സവര്‍ണ ദരിദ്രരെ കാണിക്കുന്നത്. വലിയ വീട്, ജോലി ചെയ്യാന്‍ ആരോഗ്യമുള്ള ധാരാളം ആളുകള്‍, പറമ്ബ്, കുടുംബത്തില്‍ ഒരാള്‍ക്ക് വലിയ നിലയിലുള്ള സര്‍ക്കാര്‍ ജോലി. എന്നിട്ടും ദാരിദ്ര്യത്തെ കുറിച്ചുള്ള കരച്ചിലാണ്.

നമുക്ക് തമാശയായി തോന്നുമെങ്കിലും ആ കരച്ചിലാണ് കേരളം ചെവി തുറന്ന് കേട്ടത്. ഇതേ ദാരിദ്ര്യമുള്ള സവര്‍ണര്‍ക്ക് ഇനി കേരളത്തില്‍ സംവരണം ലഭിക്കും. മുന്‍സിപ്പാലിറ്റി പ്രദേശത്ത് 74 സെന്റും കോര്‍പറേഷന്‍ പരിധിയില്‍ 49 സെന്റും ഗ്രാമപ്രദേശത്ത് രണ്ടര ഏക്കറോളവും ഭൂമി ഉള്ള സവര്‍ണര്‍ സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരത്രേ.

ശരിക്കും സിനിമയിലെ പോലെ തന്നെ.

മറ്റൊരു സംവരണത്തിനും അര്‍ഹതയില്ലാത്ത ആളുകള്‍ക്കാണ് ഈ സംവരണത്തിന് അപേക്ഷിക്കാന്‍ കഴിയുന്നത് എന്ന സുപ്രധാന വാചകം തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസിന് നിരക്കാത്തതാണ്. സംവരണം ദാരിദ്ര്യം മാറ്റാനല്ല, നീതി നടപ്പാക്കാനാണ് വിഭാവനം ചെയ്തത്.

ഇന്ത്യയില്‍, കേരളത്തില്‍ ഒരോ ദിവസവും ആ നീതി നടപ്പായിട്ടില്ല എന്ന് മാത്രമല്ല, അനീതി അതിശക്തമായി തുടരുന്നുവെന്ന് കൂടി ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഭരണവര്‍ഗ്ഗത്തിന്റെ ഭാഗത്ത് നിന്ന്, അവരുടെ ആയുധമായ പൊലീസ് ഫോഴ്‌സിന്റെ ഭാഗത്ത് നിന്ന്, മേല്‍ജാതി തെമ്മാടിത്തത്തിന്റെ ഭാഗത്ത് നിന്ന്, പൊതുസമൂഹത്തില്‍ നിന്ന്.

'സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പിന്നോക്ക വിഭാഗങ്ങള്‍ക്കും സംവരണം ഉണ്ടായിരുന്നിട്ട് പോലും അര്‍ഹിക്കുന്ന പ്രാതിനിധ്യം സംസ്ഥാന സര്‍വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ലഭ്യമായിട്ടില്ലെന്നായിരുന്നു നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ കാതലായ കണ്ടെത്തല്‍' എന്ന് 2018 ഡിസംബര്‍ അഞ്ചിന് നിയമസഭയിലെ ഒരു ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നുണ്ട്.

നരേന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് മാത്രമല്ല, സാമാന്യയുക്തിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്ന കാര്യമാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ദേവസ്വം ബോര്‍ഡ് കോളജുകളില്‍ അധ്യാപകവൃത്തിക്ക് ഇക്കാലയളവിനുള്ളില്‍ നിയമിച്ച സവര്‍ണരുടെ കണക്കെത്ര, ദളിതരുടേയും മറ്റ് പിന്നോക്ക വിഭാഗക്കാരുടേയും കണക്കെത്ര എന്ന് ചോദ്യത്തില്‍ അതിനുള്ള ഉത്തരമുണ്ട്. ഇത് കുറച്ച്‌ കൂടി വ്യക്തമായി ശ്രീ സണ്ണി കപിക്കാട് പറയുന്നുണ്ട്.

'നിങ്ങള്‍ അദ്ധ്യാപകരായി നൂറു പേരെ തിരഞ്ഞെടുക്കുമ്ബോള്‍ അതിലൊരാള്‍ പോലും പട്ടികജാതിക്കാരനാകാതെ ഇരിക്കുകയും, എന്നാല്‍ തൂപ്പുകാരെ തിരഞ്ഞെടുക്കുമ്ബോള്‍ നൂറില്‍ തൊണ്ണൂറ്റി അഞ്ചു പേരും പട്ടികജാതിക്കാരാവുന്നതും എടുത്തു കാണിക്കുന്നത് സമൂഹത്തില്‍ നീതി നടപ്പിലാക്കിയിട്ടില്ല എന്നാണ്. ഈ നീതി നടപ്പിലാക്കുക എന്നതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്, അല്ലാതെ സംവരണം എന്നതൊരു ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതിയല്ല'

നീതിയുടെ മറുവശത്തേയ്ക്കാണ് സഞ്ചാരം. ഇന്ത്യയിലെ മുഖ്യധാര പാര്‍ട്ടികളില്‍ മിക്കവാറും ഇല്ലാവരും ചേര്‍ന്നാണ് ഈ അനീതി നടപ്പാക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. അതില്‍ പ്രധാന പങ്കു വഹിക്കുന്നത് ഇന്ത്യന്‍ മുഖ്യധാര ഇടത്പക്ഷമാണെന്നുള്ളത് അതിനേക്കാള്‍ വലിയ ദുരന്തം. മര്‍ദ്ദിതരുടെ മോചനം മറ്റൊരു പ്രത്യയശാസ്ത്ര അടിത്തറയായി കാണുന്ന രാഷ്ട്രീയം ഈ അനീതിയുടെ നടത്തിപ്പുകാരാകുന്നത് പോലെ ലജ്ജാവഹമായി ഒന്നുമില്ല.

മുഖ്യമന്ത്രിയുടെ ജാതി പറഞ്ഞത് ആക്ഷേപിക്കുന്ന സവര്‍ണതയ്ക്ക് മുന്നിലാണ് നാല് വോട്ടിനെ കുറിച്ചുള്ള ഭീതിയില്‍ കുനിഞ്ഞു നില്‍ക്കുന്നത്. വര്‍ഷങ്ങളായി കൂടെ നില്‍ക്കുന്ന ജനതയോടുള്ള വഞ്ചന കൂടിയാണ്, ഇക്കാലത്തെ എല്ലായിപ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തെ വെറുക്കുകയും അതിനെ ഇല്ലാതാക്കാനുള്ള സകല ഗൂഢാലോചനകളുടേയും കൂടെ നിന്നിരുന്ന സമൂഹത്തിനെ പ്രീണിപ്പിക്കാനായി നടക്കുന്ന ഈ ഭരണഘടന അട്ടിമറി.

ദളിത് സമൂഹത്തിന് നേരെയുള്ള അക്രമങ്ങള്‍ പൂര്‍വ്വാധികം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന കാലമാണ്. ദേശീയതലത്തില്‍ തീവ്രഹൈന്ദവ ഫാഷിസം അധികാരത്തിലുള്ളത് കൊണ്ടുതന്നെ അതിനനുസൃതമായി സമൂഹവും പൊലീസും ഉദ്യോഗസ്ഥ സംവിധാനങ്ങളും മാധ്യമങ്ങളുമെല്ലാം ഫാഷിസ്റ്റ് ചേരിയിലേയ്ക്ക് കൂടണയുന്ന കാലമാണ്.

ഇതിനെ ചെറുക്കുന്നതിന് പകരം അതിന്റെ സ്വഭാവികതയില്‍ പൊലീസിനും സംവിധാനങ്ങള്‍ക്കും കാര്യങ്ങള്‍ വിട്ടു കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. വിനായകന്‍ എന്ന ചെറുപ്പക്കാരന്‍ മുതല്‍ പൊലീസിന്റെ ദളിത് വിരുദ്ധതയുടെ ഇരയായിട്ടുള്ള പലരും ഇടതുപക്ഷ ചുറ്റുപാടുകളില്‍ നിന്ന് വരുന്നവരാണ്. മര്‍ദ്ദിതരുടെ വിമോചനം സ്വപ്‌നം കണ്ടവരുടെ തുടര്‍പരമ്ബര.

സന്തുലിതമല്ലാത്ത സമൂഹത്തില്‍ നീതിനിര്‍വ്വഹണ പ്രക്രിയയെ അതിന്റെ താളത്തിന് വിട്ടുകൊടുത്ത് നിഷ്പക്ഷത പാലിക്കലല്ല, ഫലപ്രദമായി ഇടപെടലാണ് ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനം. സ്വാഭാവിക നീതിയെന്നത് സവര്‍ണര്‍ക്ക് മാത്രം ലഭിക്കുന്ന സമൂഹമാണ് നിലവിലുള്ളത്. ഇവിടെ ദളിതര്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കും നീതി ലഭിക്കാന്‍ സക്രിയവും നിരന്തരവുമായ ഇടപെടല്‍ വേണം. അതിനായിരിക്കണം ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ടത്.

അനീതിയെന്നത് വൈകാരികമായ ആക്രമണം കൂടിയാണ്. അതിന് വിധേയമാകുന്ന സമുദായങ്ങളോട് കരുണയും കരുതലും വേണം ഭരണകൂടത്തിന്. സദ്ഭരണം എന്നത് അത് കൂടിയാണ്. ഒരു സമൂഹത്തില്‍ മുന്നോക്ക വിഭാഗങ്ങള്‍ ഉണ്ടായിക്കൂടാ. അത് രാഷ്ട്രീയമായി തെറ്റാണ്. സാമ്ബത്തികമായി, സാമൂഹികമായി തലമുറകളായി നീതി ലഭിക്കാത്ത പിന്നോക്ക വിഭാഗങ്ങളുണ്ട്.

അവരുണ്ട്, എന്നുള്ളത് കൊണ്ട് മറ്റൊരു സമുദായവും മുന്നോക്ക സമുദായങ്ങളാകുന്നില്ല. ഒരു മുന്നേറ്റവും അവര്‍ നടത്തിയിട്ടില്ല. മുന്നോക്കം നില്‍ക്കാനുള്ള ഒരു യോഗ്യതയും ആ സമുദായങ്ങള്‍ക്കില്ല. വേണമെങ്കില്‍ ചൂഷിത സമൂഹമെന്നും ചൂഷക സമൂഹമെന്നും വേര്‍തിരിക്കാം. ആ ചൂഷകസമൂഹത്തിന് ഒരു വികസന കോര്‍പ്പറേഷന്‍ സൃഷ്ടിച്ച്‌ അതിന്റെ ഇച്ഛകള്‍ പൂര്‍ത്തീകരിക്കുന്ന സമൂഹമാണ് നമ്മുടേത്.

നിരന്തരമായ അനീതി അനുഭവിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിന് ഒപ്പം നില്‍ക്കാന്‍ ആകുന്നില്ലെങ്കിലും അവരുടെ അവകാശങ്ങളെ പരിഹസിക്കുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങുന്നത് നിരാശാഭരിതം മാത്രമല്ല, ഭയാനകം കൂടിയാണ്.

കടപ്പാട്: ഫെയ്സ്ബുക്ക് കുറിപ്പ്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Southlive Malayalam