അബൂദബി: 17 വർഷത്തിനുശേഷം ആദ്യമായി യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോണ്‍സുലേറ്റിലും അപ്പോയിന്റ്മെന്റില്ലാതെ നേരിട്ടെത്തി നൂറുകണക്കിന് ഇന്ത്യൻ പ്രവാസികള്‍ പാസ്പോർട്ട് അപേക്ഷകള്‍ സമർപ്പിച്ചു.
2009ല്‍ വിദേശ കോണ്‍സുലർ സേവനങ്ങള്‍ സ്വകാര്യ ഏജൻസികള്‍ക്ക് കൈമാറിയശേഷം ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്.
എന്തുകൊണ്ട് നേരിട്ടെത്തി അപേക്ഷ?
കോണ്‍സുലർ സേവനങ്ങള്‍ നല്‍കിയിരുന്ന ബി.എല്‍.എസ് ഇന്റർനാഷണലിന്റെയും എസ്.ജി.ഐ.വി.എസ് ഗ്ലോബലിന്റെയും കരാർ അവസാനിച്ചതോടെയാണ് സേവനങ്ങള്‍ നിലച്ചത്. ഇതിന് പകരമായി അല്‍ഹിന്ദ് ടൂർസ് ആൻഡ് ട്രാവല്‍സിന്റെ നേതൃത്വത്തില്‍ ജൂലൈ ഒന്നിന് പ്രവർത്തനം ആരംഭിക്കേണ്ട ഇന്ത്യൻ കോണ്‍സുലർ ആപ്ലിക്കേഷൻ സെന്ററുകളുടെ (ഐ.സി.എ.സി.) ഉദ്ഘാടനം കോടതി നടപടികളെ തുടർന്ന് വൈകുകയും ചെയ്തു. ഇതോടെയാണ് എംബസിയും കോണ്‍സുലേറ്റും താല്‍ക്കാലികമായി നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കാൻ തീരുമാനിച്ചത്.
രാവിലെ മുതല്‍ ക്യു
പാസ്പോർട്ട്, അറ്റസ്റ്റേഷൻ തുടങ്ങി വിവിധ കോണ്‍സുലർ സേവനങ്ങള്‍ക്കായി നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ ഇരുകേന്ദ്രങ്ങളിലും എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കൊപ്പം കമ്മ്യൂണിറ്റി വളണ്ടിയർമാരെയും നിയോഗിച്ചു. ഉച്ചയ്ക്ക് 12.30ന് മുമ്പ് ലഭിച്ച എല്ലാ അപേക്ഷകളും തീർപ്പാക്കാൻ ഉദ്യോഗസ്ഥർ വൈകുന്നേരം വരെ സേവനം തുടർന്നു.
കേസിന്റെ പശ്ചാത്തലം
ഐ.സി.എ.സി.യുടെ നടത്തിപ്പിനായി അല്‍ഹിന്ദിനെ തെരഞ്ഞെടുത്തതിനെതിരെ മത്സരരംഗത്തുണ്ടായിരുന്ന ഇ-ട്രാവ് ടെക്കും വെറാസിസും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചതാണ് പുതിയ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകാൻ കാരണം. ടെക്നിക്കല്‍ മൂല്യനിർണയത്തിലെ മാർക്ക് വിവരങ്ങളും അയോഗ്യരാക്കിയതിന്റെ കാരണങ്ങളും പുറത്തുവിടണമെന്നാണ് ഇവരുടെ ആവശ്യം. തുടർന്ന് കേസ് സുപ്രീംകോടതിയിലെത്തുകയും ജൂണ്‍ 24ന് നിലവിലെ സ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തു. ഇതോടെ അന്തിമതീരുമാനം വരുന്നതുവരെ അല്‍ഹിന്ദിന് സേവനം ഏറ്റെടുക്കാൻ സാധിക്കാത്ത സാഹചര്യമാണ്.
പാസ്പോർട്ട് സേവന നിരക്ക് കൂടിയത് ആശങ്ക സൃഷ്ടിക്കുന്നു
പാസ്പോർട്ട് പുതുക്കുന്നതിനുള്ള സേവനനിരക്ക് 285 ദിർഹത്തില്‍ നിന്ന് 450 ദിർഹമായി ഉയർന്നതും പ്രവാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. 2012നുശേഷമുള്ള ആദ്യത്തെ പ്രധാന ഫീസ് വർധനയാണിത്. യുഎഇയിലെ ഏകദേശം 45 ലക്ഷം ഇന്ത്യൻ പ്രവാസികളില്‍ 60 മുതല്‍ 70 ശതമാനം വരെയും കുറഞ്ഞ വരുമാന വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പുതിയ നിരക്ക് ഇവരെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.
English summary : For the first time in 17 years, hundreds of Indian expatriates in the UAE queued at the Indian Embassy in Abu Dhabi and the Consulate in Dubai to submit passport applications without appointments after the contracts of outsourcing firms BLS International and SGIVS Global ended. The launch of the new Indian Consular Application Centres (ICACs), to be operated by Alhind Tours and Travels, has been delayed due to an ongoing court dispute over the tender process, forcing the missions to temporarily handle applications directly.

