ന്യൂഡല്ഹി: തങ്ങളുടെ വീഴ്ചകള് മറച്ചുവയ്ക്കാനും സുപ്രധാന കേന്ദ്രങ്ങളില് സ്ഥാപിച്ച ചൈനീസ് ക്യാമറകളിലൂടെയുള്ള വിദേശ നിരീക്ഷണം മൂടിവയ്ക്കാനും ശ്രമിക്കുന്നതിലൂടെ മോദി സര്ക്കാര് രാജ്യത്തെ ഓരോ പൗരന്റെയും സുരക്ഷ അപകടത്തിലാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധി.
ഇന്ത്യയെ ഇരുട്ടില് നിര്ത്താനുള്ള ബോധപൂര്വമായ ഗൂഢാലോചനയാണിതെന്ന് സമൂഹമാധ്യമങ്ങളില് പങ്കുവച്ച കുറിപ്പില് രാഹുല് ചൂണ്ടിക്കാട്ടി.
ചൈനീസ് സി.സി.ടി.വി ക്യാമറകളുടെ പൊതു ഉപയോഗം സര്ക്കാര് അടുത്തിടെ നിരോധിച്ചിരുന്നു. എന്നിട്ടും സര്ക്കാര് കെട്ടിടങ്ങള്ക്കുള്ളില് ഇപ്പോഴും ചൈനീസ് ക്യാമറകള് ഉപയോഗിക്കുന്നുണ്ട്. നിരോധിച്ച ചൈനീസ് ആപ്പുകള് പേരുമാറ്റി വീണ്ടും രംഗത്തെത്തുന്നു. സുപ്രധാന വിവരങ്ങള് കൈകാര്യം ചെയ്യുന്നത് വിദേശ എ.ഐ പ്ലാറ്റ്ഫോമുകളാണ്. എന്നാല് ഇതിനെയൊന്നും കുറിച്ച് സര്ക്കാരിന് യാതൊന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭയില് താന് ഇലക്‌ട്രോണിക്സ് ആന്ഡ് ഐ.ടി മന്ത്രാലയത്തോട് ഈ വിഷയങ്ങള് ഉന്നയിക്കുകയുണ്ടായി. എന്നാല് വ്യക്തമായ മറുപടി നല്കുന്നതിന് പകരം വാചകമടി മാത്രമാണ് മന്ത്രാലയം നടത്തിയത്. നമ്മുടെ ക്യാമറകള് ഏത് രാജ്യങ്ങളില് നിന്നാണ് വന്നത്? അവയില് എത്രയെണ്ണത്തിന് സുരക്ഷാ സര്ട്ടിഫിക്കറ്റ് ഉണ്ട്? ഏത് വിദേശ എ.ഐ പ്ലാറ്റ്ഫോമുകളാണ് സര്ക്കാര് ഡാറ്റ കൈകാര്യം ചെയ്യുന്നത്? നിരോധിച്ച ഏതൊക്കെ ആപ്പുകളാണ് പുതിയ പേരുകളില് പ്രവര്ത്തിക്കുന്നത്? തുടങ്ങിയ ചോദ്യങ്ങള്ക്കൊന്നും കൃത്യമായൊരു മറുപടിയോ കണക്കുകളോ നല്കാന് സര്ക്കാരിന് കഴിഞ്ഞില്ല. ഒരു പ്ലാറ്റ്ഫോമിന്റെ പേര് പോലും മറുപടിയില് ഇല്ലായിരുന്നു.
സര്ക്കാര് ഉപയോഗിക്കുന്ന പത്ത് ലക്ഷത്തോളം ചൈനീസ് ക്യാമറകള് ഡാറ്റ ചോര്ച്ചയ്ക്ക് കാരണമാകുമെന്ന് സമ്മതിച്ച് അഞ്ച് വര്ഷം കഴിഞ്ഞിട്ടും, ഇപ്പോള് നമ്മെ നിരീക്ഷിക്കുന്ന ക്യാമറകള് സുരക്ഷിതമാണോ അല്ലയോ എന്ന് വ്യക്തമാക്കാന് സര്ക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

