കൊണ്ടോട്ടി: പുതിയ ഹജ്ജ് പോളിസി പുറത്തിറക്കി കേന്ദ്രം. ഇതുപ്രകാരം അടുത്തമാസം മുതല്‍ ഹജ്ജ് അപേക്ഷ സ്വീകരണം ആരംഭിക്കും.
ജൂലൈ 20 വരെയാണ് അപക്ഷിക്കാനുള്ള സമയപരിധി. ജൂലൈ അവസാനം നറുക്കെടുപ്പ് നടത്തും. ഇതില്‍ തെരഞ്ഞെടുക്കുന്നവർക്കാണ് അവസരം ലഭിക്കുക. അപേക്ഷ മുതല്‍ സമാപനം വരെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഹജ്ജ് പോളിസി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയത്.
അപേക്ഷകർക്ക് 2027 ഡിസംബർ വരെ കാലാവധിയുള്ള മെഷിൻ റീഡബിള്‍ പാസ്പോർട്ടുണ്ടായിരിക്കണം. അവസരം ലഭിച്ചവർ അകാരണമായി യാത്ര റദ്ദാക്കിയാല്‍ പിഴ ഈടാക്കും. ക്വാട്ടയില്‍ സംസ്ഥാനങ്ങള്‍ക്ക് 70 ശതമാനവും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്കുമായിരിക്കും. ഈ വർഷവും 20 ദിവസത്തെ ഹൃസ്വകാല ഹജ്ജ് പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ 10,000 പേർക്കാണ് ഈ പാക്കേജില്‍ അവസരം നല്‍കുക. അപേക്ഷകർ കൂടിയാല്‍ നറുക്കെടുപ്പ് നടത്തും. കേരളത്തില്‍ കൊച്ചിയടക്കം ഇന്ത്യയില്‍ 8 എംബാർക്കേഷൻ പോയിന്റില്‍നിന്ന് ഇവർക്ക് യായ്ര ചെയ്യാനാകും. കൊച്ചി, കരിപ്പൂർ, കണ്ണൂർ എന്നീ വിമാനത്താവളങ്ങളും ഇത്തവണ ഹജ്ജ് എംബാർക്കേഷൻ പോയിന്റുകളാണ്. രാജ്യത്ത് 19 എംബാർക്കേഷൻ പോയിന്റുകളാണ് ഇത്തവണയുള്ളത്.
ഹജ്ജ് അപേക്ഷകരെ നാല് കാറ്റഗറിയായി മാറ്റിയാണ് നറുക്കെടുപ്പ്. 65 വയസിന് മുകളിലുള്ള ഹജ്ജ് അപേക്ഷകരും ഒരു സഹായുമാണ് ഒരു വിഭാഗം, 45 വയസ് കഴിഞ്ഞ മെഹ്റമില്ലാത്ത സ്ത്രീകളാണ് രണ്ടാം വിഭാഗം, 2026ലെ ഹജ്ജിന് അപേക്ഷിച്ച് അവസരം കിട്ടാത്ത വെയിറ്റിങ് ലിസ്റ്റിലെ ആദ്യ 20 ശതമാനം പേരാണ് മൂന്നാം വിഭാഗം. നിലവിലെ പുതിയ അപേക്ഷകർ നാലാം വിഭാഗലും. ഇവരില്‍ ആദ്യ മൂന്ന് വിഭാഗങ്ങള്‍ക്കും നറുക്കെടുപ്പില്ലാതെ ഹജ്ജിന് നേരിട്ട് അവസരം ലഭിച്ചേക്കും.

