ഹൈദരാബാദ്: ഐ.പി.എല്‍ ഫൈനലിലെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (RCB) കിരീടനേട്ടത്തിന് പിന്നാലെ ആന്ധ്രാപ്രദേശിലെ കുർണൂലില്‍ ആരാധകരുടെ വിജയാഘോഷം അക്രമാസക്തമായി.
ആർ.സി.ബി ആരാധകർ തെരുവില്‍ അഴിഞ്ഞാടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തത് മേഖലയില്‍ വലിയ തോതില്‍ ക്രമസമാധാന പ്രശ്നത്തിന് കാരണമായി.
ഞായറാഴ്ച രാത്രി വൈകി മത്സരം അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് യുവാക്കളാണ് ആർ.സി.ബി പതാകകളും ബാനറുകളുമായി തെരുവിലിറങ്ങിയത്. കുർണൂലിലെ രാജു വിഹാർ സെന്ററില്‍ തടിച്ചുകൂടിയ ആരാധകർ റോഡ് പൂർണ്ണമായി ഉപരോധിക്കുകയും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
ആഘോഷത്തിമിർപ്പിനിടയില്‍ ഒരുസംഘം യുവാക്കള്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് നേരെ കല്ലെറിയുകയായിരുന്നു. അക്രമത്തില്‍ ബസിന്റെ ജനല്‍ച്ചില്ലുകള്‍ പൂർണ്ണമായി തകരുകയും വാഹനത്തിന് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഈ സമയം ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ അപ്രതീക്ഷിത അക്രമത്തില്‍ പരിഭ്രാന്തരായി.
വിവരമറിഞ്ഞ് വൻ പൊലിസ് സന്നാഹം സ്ഥലത്തെത്തുകയും അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ലാത്തിവീശുകയുമായിരുന്നു. ഒരു മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് പൊലിസിന് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനും കഴിഞ്ഞത്.
"ആഘോഷങ്ങള്‍ ആകാമെന്നും എന്നാല്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പൊലിസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബസിന്റെ ചില്ലുകള്‍ തകർത്ത അക്രമികളെ കണ്ടെത്താൻ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് കുർണൂല്‍ സർക്കിള്‍ ഇൻസ്പെക്ടർ അറിയിച്ചു."
ആവേശം വാനോളമുയർന്ന ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്താണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു തുടർച്ചയായ രണ്ടാം വർഷവും ഐ.പി.എല്‍ കിരീടത്തില്‍ മുത്തമിട്ടത്. റണ്‍ചേസിങില്‍ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത റണ്‍മെഷീൻ വിരാട് കോലിയാണ് ആർ.സി.ബിയുടെ വിജയം എളുപ്പമാക്കിയത്. വെറും 25 പന്തില്‍ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ കോലി, തന്റെ ഐ.പി.എല്‍ കരിയറിലെ ഏറ്റവും വേഗതയേറിയ ഫിഫ്റ്റിയും ഈ മത്സരത്തില്‍ സ്വന്തം പേരില്‍ കുറിച്ചു.
following a victory in the ipl, celebrations in kurnool turned violent when loyal rcb fans vandalized a public bus and blocked major traffic routes, causing chaos and disruption in the area.

