ദുബൈ: കുവൈത്തിനും ബഹ്റൈനും നേരെ ഇറാൻ നടത്തിയ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഗള്‍ഫ് രാജ്യങ്ങള്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് യുഎഇ.
ഒരു ഗള്‍ഫ് രാജ്യത്തെയും ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ ഒറ്റയ്ക്ക് നേരിടാൻ വിട്ടുകൊടുക്കരുതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ആഹ്വാനം ചെയ്തു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇറാൻ ആക്രമണത്തില്‍ ഒരിന്ത്യക്കാരൻ കൊല്ലപ്പെടുകയും വ്യോമഗതാഗതം തടസ്സപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അറബ് ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയും താല്‍പ്പര്യങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അൻവർ ഗർഗാഷ് വ്യക്തമാക്കി. ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആവർത്തിച്ചുള്ള ആക്രമണങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തെ മാത്രമല്ല, ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) എല്ലാ അംഗരാജ്യങ്ങളെയുമാണ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്‍ ഉറച്ചതും യോജിച്ചതുമായ പ്രതികരണം ജിസിസി രാജ്യങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ഓർമ്മിപ്പിച്ചു.
യുഎസ്-ഇറാൻ സംഘർഷത്തെത്തുടർന്ന് മേഖലയിലുണ്ടായ വെടിനിർത്തല്‍ കരാറുകള്‍ ലംഘിച്ചുകൊണ്ടാണ് ഇറാൻ ഇപ്പോള്‍ കുവൈത്തിലേക്കും ബഹ്റൈനിലേക്കും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചത്. ആക്രമണങ്ങളെ ശക്തമായി അപലപിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാൻ രാഷ്ട്രീയ പരിഹാരങ്ങള്‍ക്കും ചർച്ചകള്‍ക്കുമാണ് യുഎഇ എന്നും മുൻഗണന നല്‍കുന്നതെന്നും, എന്നാല്‍ ഹോർമുസ് കടലിടുക്ക് നിയന്ത്രിക്കാനുള്ള ഇറാന്റെ ഏകപക്ഷീയമായ ശ്രമങ്ങളെ അംഗീകരിക്കില്ലെന്നും അൻവർ ഗർഗാഷ് കൂട്ടിച്ചേർത്തു.
UAE diplomat Anwar Gargash called for greater Gulf unity following Iran’s missile attack, stressing that regional threats should be confronted collectively to safeguard security and stability.

