Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണില്‍ പോര്‍ച്ചുഗല്‍ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണില്‍ പോര്‍ച്ചുഗല്‍ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

ലിസ്ബണ്‍: അമേരിക്കയിലും മെക്സിക്കോയിലുമായി ജൂണ്‍ 11-ന് ചരിത്രത്തിലെ ഏറ്റവും വലിയ ഫിഫ ലോകകപ്പിന് തിരിതെളിയുമ്പോള്‍, ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് പോർച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലേക്കാണ്.

തന്റെ 41-ാം വയസ്സില്‍ ആറാം ലോകകപ്പിനായി സിആർ7 ബൂട്ട് കെട്ടുമ്പോള്‍, നായകന് വേണ്ടി കനകക്കിരീടം നേടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് പോർച്ചുഗല്‍ ടീമിനുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഹതാരങ്ങളായ റൂബൻ ഡയസും വിറ്റിൻഹയും.

രണ്ട് പതിറ്റാണ്ടിലേറെയായി പോർച്ചുഗല്‍ ദേശീയ ടീമിന്റെ നെടുംതൂണായ റൊണാള്‍ഡോയുടെ കരിയറിലെ അവസാന ലോകകപ്പാകും ഇത്. ഈ വേനല്‍ക്കാലത്ത് തന്റെ കരിയറിലെ ഏക അപൂർണ്ണതയായ ലോകകപ്പ് കിരീടം റൊണാള്‍ഡോയ്ക്ക് നേടിക്കൊടുക്കുക എന്നത് ടീമിന് വലിയൊരു പ്രചോദനമാണെന്ന് മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം റൂബൻ ഡയസ് വ്യക്തമാക്കി.

"ഇത് അധിക സമ്മർദ്ദമല്ല, വലിയൊരു ആഗ്രഹമാണ്" - റൂബൻ ഡയസ്

പ്രമുഖ കായിക മാധ്യമമായ 'എ ബോല'യോട് സംസാരിക്കവെയാണ് റൂബൻ ഡയസ് ടീമിന്റെ മനസ്സ് തുറന്നത്.

"റൊണാള്‍ഡോയ്ക്കായി ലോകകപ്പ് നേടുക എന്നത് ഞങ്ങള്‍ക്ക് പ്രചോദനത്തിന്റെ അധിക ഘടകമാണ്. അദ്ദേഹത്തിന് വേണ്ടിയും, ഞങ്ങള്‍ക്ക് വേണ്ടിയും, ഒപ്പം മുഴുവൻ പോർച്ചുഗല്‍ ജനതയ്ക്കും ഞങ്ങളുടെ കുടുംബങ്ങള്‍ക്കും വേണ്ടി ആ ചരിത്ര നിമിഷം സമ്മാനിക്കാൻ കഴിയുന്നത് വലിയൊരു ഭാഗ്യമായിരിക്കും. ഇത് ഞങ്ങള്‍ക്ക് മേല്‍ അധിക സമ്മർദ്ദമുണ്ടാക്കുന്നില്ല. മറിച്ച്‌, അവിടെ വിജയിക്കണമെന്ന പ്രത്യേകമായ വലിയൊരു ആഗ്രഹമാണ് നല്‍കുന്നത്" എന്ന് റൂബൻ ഡയസ് പറഞ്ഞു.

"അദ്ദേഹത്തോടൊപ്പം കളിക്കുന്നത് അഭിമാനം" - വിറ്റിൻഹ

ലോകകപ്പിന് മുന്നോടിയായി ഫിഫയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാരീസ് സെന്റ് ജെർമെയ്ൻ (PSG) മിഡ്ഫീല്‍ഡർ വിറ്റിൻഹയും റൊണാള്‍ഡോയെ പ്രശംസകള്‍ കൊണ്ട് മൂടി.

"ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായ റൊണാള്‍ഡോയ്ക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിടാൻ കഴിയുന്നത് തന്നെ വലിയ അഭിമാനമാണ്. എല്ലാ ദിവസവും അദ്ദേഹത്തിന്റെ കഠിനാധ്വാനവും പ്രൊഫഷണലിസവും കണ്‍മുന്നില്‍ കാണാൻ കഴിയുന്നു. അദ്ദേഹത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. യാദൃശ്ചികമായി ഒന്നും സംഭവിക്കാൻ അദ്ദേഹം വിട്ടുകൊടുക്കില്ല, 100 ശതമാനം സജ്ജമായാണ് അദ്ദേഹം എപ്പോഴും മൈതാനത്തേക്ക് ഇറങ്ങുന്നത്. റൊണാള്‍ഡോയ്ക്കൊപ്പം അദ്ദേഹത്തിന് വേണ്ടി ഇത്തവണ ലോകകപ്പ് നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ എന്ന് വിറ്റിൻഹ പറഞ്ഞു.

പോർച്ചുഗലിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍

ഇത്തവണത്തെ ലോകകപ്പില്‍ ശക്തരായ പോർച്ചുഗല്‍ ഗ്രൂപ്പ് കെ-യിലാണ് (Group K) മത്സരിക്കുന്നത്. ജൂണ്‍ 17-നാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.

  • ജൂണ്‍ 17: പോർച്ചുഗല്‍ Vs ഡിആർ കോംഗോ
  • ജൂണ്‍ 23: പോർച്ചുഗല്‍ Vs ഉസ്ബെക്കിസ്ഥാൻ
  • ജൂണ്‍ 28: പോർച്ചുഗല്‍ Vs കൊളംബിയ

തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന്റെ കയ്യിലേക്ക് കനകക്കിരീടം വെച്ചുകൊടുത്ത് ഒരു ഇതിഹാസ യാത്രയയപ്പ് നല്‍കാൻ പോർച്ചുഗല്‍ ടീം ഒന്നടങ്കം ഉറച്ചുറച്ചുകഴിഞ്ഞു എന്നതിന്റെ തെളിവാണ് താരങ്ങളുടെ ഈ വാക്കുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Suprabhaatham