സാഗ്രെബ്: ക്രൊയേഷ്യൻ ഫുട്ബോളിനെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച സ്ലാറ്റ്കോ ഡാലിച്ച് പരിശീലകസ്ഥാനം ഒഴിഞ്ഞു.
2026 ലോകകപ്പിന്റെ പ്രീ ക്വാർട്ടറിന് മുന്നോടിയായുള്ള റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ പോർച്ചുഗലിനോട് 2-1 ന് തോറ്റ് ക്രൊയേഷ്യ പുറത്തായതിന് തൊട്ടുപിന്നാലെയാണ് ഡാലിച്ചിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ഒൻപത് വർഷം നീണ്ടുനിന്ന അവിസ്മരണീയമായ ഒരു അധ്യായത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. ഡാലിച്ച് സ്ഥാനം ഒഴിയുന്ന കാര്യം ക്രൊയേഷ്യൻ ഫുട്ബോള്‍ ഫെഡറേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സ്ലാറ്റ്കോ ഡാലിച്ചിന്റെ കീഴില്‍ ക്രൊയേഷ്യൻ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സുവർണ കാലഘട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. 2018 ലെ റഷ്യൻ ലോകകപ്പില്‍ ടീമിനെ റണ്ണേഴ്സ് അപ്പാക്കിയ ഡാലിച്ച്, 2022 ലെ ഖത്തർ ലോകകപ്പില്‍ ക്രൊയേഷ്യയെ മൂന്നാം സ്ഥാനത്തെത്തിച്ച് വെങ്കല മെഡലും നേടിക്കൊടുത്തു. എന്നാല്‍ ഇത്തവണ മെഡലുകളൊന്നുമില്ലാതെ ടീം നേരത്തെ പുറത്തായതാണ് പെട്ടെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
'ഏകദേശം ഒൻപത് വർഷത്തെ സേവനത്തിന് ശേഷം, ക്രൊയേഷ്യൻ ഫുട്ബോളിനൊപ്പമുള്ള തന്റെ സമാനതകളില്ലാത്ത വിജയകരമായ അധ്യായം അവസാനിപ്പിക്കാൻ ഹെഡ് കോച്ച് സ്ലാറ്റ്കോ ഡാലിച്ച് തീരുമാനിച്ചിരിക്കുന്നു. പ്രിയ പരിശീലകാ, എല്ലാ വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും യോഗ്യതകള്‍ക്കും മെഡലുകള്‍ക്കും ഞങ്ങള്‍ക്ക് തന്ന ഒത്തൊരുമയ്ക്കും അങ്ങയോട് നന്ദി പറയുന്നു. മൈതാനത്തിനകത്തും പുറത്തും ക്രൊയേഷ്യക്കായി പോരാടാനുള്ള അങ്ങയുടെ അചഞ്ചലമായ പ്രതിബദ്ധതയെ ഞങ്ങള്‍ ആദരിക്കുന്നു.'- ക്രൊയേഷ്യൻ ഫുട്ബോള്‍ ഫെഡറേഷൻ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
2017ല്‍ ചുമതലയേറ്റത് മുതല്‍ ക്രൊയേഷ്യയെ ലോകത്തെ ഏറ്റവും അപകടകാരികളായ ടീമുകളിലൊന്നാക്കി മാറ്റിയ ഡാലിച്ചിന്റെ പടിയിറക്കം ക്രൊയേഷ്യൻ ആരാധകർക്ക് വലിയൊരു ആഘാതമാണ് നല്‍കിയിരിക്കുന്നത്. ക്രൊയേഷ്യയുടെ പുതിയ പരിശീലകൻ ആരായിരിക്കുമെന്ന ചർച്ചകള്‍ ഇതോടെ കായികലോകത്ത് സജീവമായിക്കഴിഞ്ഞു.

