ജനസംഖ്യാനുപാതികമായി ജില്ലകളും താലൂക്കുകളും പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി ഉയരുന്നതാണ്. പൗരരോട് ഉത്തരവാദിത്തമുള്ള സർക്കാർ ഇച്ഛാശക്തിയോടെ ഇടപെട്ടാല്‍ നടപ്പാക്കാനാകുന്ന ഭരണപരിഷ്കാരമാണിത്.
'ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസന ഭൂപടം' എന്ന പരമ്പര, കേരളത്തിന്റെ ഭരണഭൂപടം കാലത്തിനൊത്ത് പുനഃക്രമീകരിക്കേണ്ടതിന്റെ ആവശ്യകത കണക്കുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. പരമ്പരയ്ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്ന് ലഭിച്ച ശക്തമായ പ്രതികരണവും ഈ വിഷയത്തിന്റെ പ്രസക്തി വ്യക്തമാക്കുന്നു.
മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ പുനഃക്രമീകരിച്ച് പുതിയ ജില്ലകള്‍ രൂപീകരിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്. ഇതോടൊപ്പം പുതിയ താലൂക്കുകളും രൂപീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. ജനങ്ങള്‍ക്ക് ഭരണസേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ എല്ലാ മേഖലകളിലേക്കും തുല്യമായി എത്തിക്കാനും ജില്ലകളുടെയും താലൂക്കുകളുടെയും പുനഃസംഘടന അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. മൂന്ന് പുതിയ ജില്ലകളും 15 ഓളം താലൂക്കുകളും രൂപീകരിച്ചാല്‍ കേരളത്തിന്റെ വികസനഭൂപടത്തില്‍ നിർണായകമായ മാറ്റമുണ്ടാകുമെന്നാണ് വിവിധ മേഖലകളില്‍നിന്നുള്ള ആവശ്യം. ഇതു സംബന്ധിച്ചുള്ള ചില പ്രതികരണങ്ങള്‍ വായിക്കാം.

