ഫുട്ബോളിലെ തന്റെ ഭാവിയെക്കുറിച്ച് തുറന്നുപറഞ്ഞ് ബ്രസീലിയന് സൂപ്പര്താരം നെയ്മർ. ഫുട്ബോളില് നിന്നും ഉടൻ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്.
നിലവില് സാന്റോസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും നെയ്മര് പറഞ്ഞു. ഇ.എസ്.പി.എന് ബ്രസീലിന് നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.
‘ഇപ്പോള് വിരമിക്കുന്നതിനെക്കുറിച്ച് ഞാന് ചിന്തിക്കുന്നില്ല. ഡിസംബര് വരെ എനിക്ക് സാന്റോസുമായി കരാറുണ്ട്. സാന്റോസിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുകയാണെന്റെ ലക്ഷ്യം. ഇതിന് ശേഷമായിരിക്കും മുന്നോട്ടുള്ള വഴികളെക്കുറിച്ച് ഞാന് ആലോചിക്കുക. ടീമില് തുടരുകയാണോ, ക്ലബ്ബ് വിടുകയാണോ, വിരമിക്കുകയാണോ, അല്ലെങ്കില് ഫുട്ബോള് കളിക്കുന്നത് തുടരുകയാണോ ഇതില് എന്തായിരിക്കും സംഭവിക്കുകയെന്നത് എനിക്കറിയില്ല. ഡിസംബര് വരെ സമയമുണ്ടല്ലോ, നമുക്ക് നോക്കാം,’ നെയ്മര് വ്യക്തമാക്കി.
അതേസമയം, അന്താരാഷ്ട്ര ഫുട്ബോളില് നിന്ന് നെയ്മര് നേരത്തെ വിരമിക്കല് പ്രഖ്യാപിച്ചിരുന്നു. 2026 ഫിഫ ലോകകപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെയായിരുന്നു ബ്രസീല് ജഴ്സിയോട് താരം വിടപറഞ്ഞത്. ലോകകപ്പില് പ്രീക്വാര്ട്ടറില് നോര്വേയോട് പരാജയപ്പെട്ട് ബ്രസീല് പുറത്തായിരുന്നു. ന്യൂയോര്ക്ക് ന്യൂജേഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു നോര്വേയുടെ വിജയം. ആ മത്സരത്തില് ഇഞ്ചുറി ടൈമില് ബ്രസീലിന് ആശ്വാസമായ പെനാല്റ്റി ഗോള് നേടിയത് നെയ്മറായിരുന്നു.
ലോകകപ്പിലെ നിരാശയ്ക്ക് ശേഷം ക്ലബ്ബ് ഫുട്ബോളില് തകര്പ്പൻ തിരിച്ചുവരവാണ് താരം നടത്തിയത്. ബ്രസീലിയന് സീരി എ-യില് സാന്റോസിനായി ചാപെകോണ്സക്കെതിരെ കളത്തിലിറങ്ങിയ നെയ്മര് ഇരട്ട ഗോളുകളുമായി തിളങ്ങിയിരുന്നു. സാന്റോസിനൊപ്പം തന്റെ കരിയര് പുതിയൊരു ഘട്ടത്തിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഈ സൂപ്പര്താരം ഇപ്പോള്.

