മസ്കത്ത്: ഒമാന്റെ ആകെ ജനസംഖ്യ 2025ല്‍ 53.6 ലക്ഷമായി വർധിച്ചതായി നാഷനല്‍ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
2024നെ അപേക്ഷിച്ച് 91,500 പേരുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതില്‍ ആകെ ജനസംഖ്യയില്‍ 30,40,000 പേർ സ്വദേശികളും, 23,20,000 പേർ പ്രവാസികളുമാണ്. രാജ്യത്തെ ജനസാന്ദ്രത 2024ലെ 17/ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 2025ല്‍ 17.3 ആയി ഉയർന്നു. ഏറ്റവും ഉയർന്ന ജനസാന്ദ്രത രേഖപ്പെടുത്തിയത് മസ്കത്ത് ഗവർണറേറ്റിലാണ്. 100 സ്ത്രീകള്‍ക്ക് 101 പുരുഷന്മാർ എന്നതാണ് സ്വദേശികള്‍ക്കിടയിലെ ലിംഗാനുപാതം.
ആഗോള വ്യോമയാന രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ബഹ്റൈൻ; ഗള്‍ഫ് എയറും ബിയോണ്ടും കൈകോർക്കുന്നു
പ്രവാസികളില്‍ ഇത് 100 സ്ത്രീകള്‍ക്ക് 284 പുരുഷന്മാർ എന്നതാണ് കണക്ക്. ഒമാനി പൗരന്മാരുടെ ശരാശരി ആയുർദൈർഘ്യം നിലവില്‍ 77.5 വയസ്സായി ഉയർന്നിട്ടുണ്ട്. സ്വദേശികളായ സ്ത്രീകള്‍ക്കിടയിലെ പ്രജനന നിരക്ക് 2.8 ഉം പ്രവാസികള്‍ക്കിടയില്‍ ഇത് 0.7 ഉം ആണ്. ഒമാനികള്‍ക്കിടയിലെ മരണനിരക്ക് മുൻ വർഷത്തെ 2.5ല്‍ നിന്ന് 2.4 ആയി നേരിയ തോതില്‍ കുറഞ്ഞു. ശിശുമരണ നിരക്കിലും കുറവാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 1,000 ജനനങ്ങള്‍ക്ക് 8.0 എന്നതില്‍ നിന്ന് 7.4 ആയി ശിശുമരണ നിരക്ക് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അതേപോലെ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 9.9ല്‍ നിന്ന് 9.1 ആയും കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ പ്രവാസികളുടെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ താമസിക്കുന്നത് ബൗഷറിലാണ്. 3,47,500 പേരാണ് ഇവിടെ താമസിക്കുന്നത്.
അതായത് ആകെ ജനസംഖ്യയുടെ 78.1 ശതമാനവും പ്രവാസികളാണെന്നർഥം. എന്നാല്‍ ഏറ്റവും കൂടുതല്‍ ഒമാനി പൗരന്മാരുള്ളത് സീബ് വിലായത്തിലാണ്. ഏകദേശം 2,84,300 പേരാണ് ഇവിടെ താമസിക്കുന്നത്. സാമൂഹ്യ-ആരോഗ്യ മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ തന്നെയാണ് മരണനിരക്കിലെ കുറവും ആയുർദൈർഘ്യത്തിലെ വർധനവും സൂചിപ്പിക്കുന്നത്.
Oman's total population reached 5.36 million in 2025, according to the National Center for Statistics and Information (NCSI). The report highlights an increase in life expectancy to 77.5 years and a notable decrease in infant mortality rates, reflecting advancements in the nation's social and health sectors.

