വാങ്കൂവർ: കാനഡയിലെ വാങ്കൂവറില്‍ നടന്ന 76-ാമത് ഫിഫ കോണ്‍ഗ്രസില്‍ ഇസ്റാഈല്‍-ഫലസ്തീൻ ഫുട്ബോള്‍ അസോസിയേഷൻ തലവന്മാർ തമ്മില്‍ ഉടലെടുത്തത് കടുത്ത വാഗ്വാദം.
ഇസ്റാഈല്‍ ഫുട്ബോള്‍ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാനുമായി ഹസ്തദാനം ചെയ്യാനോ വേദി പങ്കിടാനോ ഫലസ്തീൻ എഫ്.എ പ്രസിഡന്റ് ജിബ്രീല്‍ റജൂബ് തയ്യാറായില്ല.
ഇൻഫാന്റിനോയുടെ മധ്യസ്ഥശ്രമം പരാജയപ്പെട്ടു
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ നേരിട്ട് ഇടപെട്ട് ഇരുവർക്കുമിടയില്‍ ഐക്യമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇരുവരേയും വേദിയിലേക്ക് ക്ഷണിച്ച ഇൻഫാന്റിനോ, റജൂബിന്റെ കൈപിടിച്ച് സുലൈമാന്റെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാല്‍ മൈക്രോഫോണുകള്‍ക്ക് മുന്നില്‍ വെച്ച് തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ റജൂബ്, കൈകൊടുക്കാൻ വിസമ്മതിച്ച് വേദി വിടുകയായിരുന്നു.
"വംശഹത്യയ്ക്ക് കൈകൊടുക്കില്ല"
തന്റെ തീരുമാനത്തെ ജിബ്രീല്‍ റജൂബ് ന്യായീകരിച്ചത് ഇപ്രകാരമാണ്: "ഫാസിസവും വംശഹത്യയും മറച്ചുവെക്കാൻ ഇസ്റാഈലികള്‍ കൊണ്ടുവന്ന ഒരാള്‍ക്ക് കൈകൊടുക്കാൻ എനിക്ക് കഴിയില്ല. ഞങ്ങള്‍ അത്രമേല്‍ ദുരിതമനുഭവിക്കുകയാണ്." ഇസ്റാഈലിനെ ഫിഫയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ വംശഹത്യ ആരോപണം ഇസ്റാഈല്‍ തള്ളി.
തർക്കത്തിന് പിന്നിലെ കാരണങ്ങള്‍
ഫലസ്തീൻ ഉന്നയിക്കുന്ന പ്രധാന പരാതികള്‍ ഇവയാണ്.വെസ്റ്റ് ബാങ്കിലെ ഇസ്റാഈല്‍ കുടിയേറ്റ മേഖലകളിലെ ക്ലബ്ബുകളെ ഇസ്റാഈല്‍ ലീഗില്‍ കളിക്കാൻ അനുവദിക്കുന്നത് ഫിഫ നിയമങ്ങളുടെ ലംഘനമാണെന്ന് ഫലസ്തീൻ വാദിക്കുന്നു.ഈ വിഷയത്തില്‍ ഇസ്റാഈലിനെതിരെ നടപടിയെടുക്കാൻ ഫിഫ മടിക്കുന്നതിനെതിരെ ഫലസ്തീൻ കായിക തർക്ക പരിഹാര കോടതിയെ (CAS) സമീപിച്ചിരിക്കുകയാണ്.
വെസ്റ്റ് ബാങ്ക് വിഷയത്തില്‍ നടപടി എടുത്തില്ലെങ്കിലും, വംശീയ അധിക്ഷേപം ഉള്‍പ്പെടെയുള്ള മറ്റ് അച്ചടക്ക ലംഘനങ്ങള്‍ക്ക് ഇസ്റാഈലിന് ഫിഫ 1,90,000 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്.
കുട്ടികളുടെ ഭാവി മുൻനിർത്തി ഇരുവിഭാഗവും ഒത്തുപോകണമെന്ന് ഇൻഫാന്റിനോ അഭ്യർത്ഥിച്ചു. എന്നാല്‍ ഗൗരവകരമായ രാഷ്ട്രീയ-മനുഷ്യാവകാശ പ്രശ്നങ്ങളെ വെറുമൊരു ഹസ്തദാനത്തിലൂടെ പരിഹരിക്കാമെന്ന് കരുതുന്നത് അസംബന്ധമാണെന്ന് ഫലസ്തീൻ എഫ്.എ വൈസ് പ്രസിഡന്റ് സൂസൻ ശലബി പ്രതികരിച്ചു.

