ഫുജൈറ: യുഎഇയിലെ തന്ത്രപ്രധാനമായ ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണില്‍ (FOIZ) ആക്രമണം നടത്തി ഇറാൻ. ഇറാന്റെ ഡ്രോണ്‍ ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഇന്ത്യൻ പ്രവാസികള്‍ക്ക് പരുക്കേറ്റു.
ഇന്ന് വൈകുന്നേരമാണ് മേഖലയെ നടുക്കിയ ആക്രമണമുണ്ടായത്. പരുക്കേറ്റ ഇന്ത്യക്കാരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിന് ബദലായി പ്രവർത്തിക്കുന്ന പ്രധാന എണ്ണ പൈപ്പ് ലൈനുകളും തുറമുഖവും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം നടന്നത്. ഡ്രോണ്‍ പതിച്ചതിനെത്തുടർന്നുണ്ടായ തീപിടുത്തം സിവില്‍ ഡിഫൻസ് സംഘം ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. മേഖലയിലെ പെട്രോളിയം സംഭരണശാലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ വിലയിരുത്തി വരികയാണ്.
ഇറാന്റെ ആക്രമണങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ പരുക്കേറ്റ സിവിലിയന്മാരുടെ എണ്ണം 227 ആയി. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പത്തോളം പ്രവാസികള്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച മാത്രം യുഎഇയെ ലക്ഷ്യമിട്ടെത്തിയ നാല് ക്രൂയിസ് മിസൈലുകളെ വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തിരുന്നു.
യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സമൂഹമാധ്യമങ്ങളിലൂടെയുള്ള കിംവദന്തികള്‍ വിശ്വസിക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ഫുജൈറ മീഡിയ ഓഫീസ് അഭ്യർത്ഥിച്ചു.
three indian nationals were injured after a suspected iranian drone attack triggered a fire in an industrial area in fujairah, raising fresh security concerns in the uae.

