ലണ്ടൻ: ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്കിന് ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെൻഡുല്‍ക്കറിന്റെയും ബ്രയാൻ ലാറയുടെയും നിലവാരത്തിലെത്താനുള്ള കഴിവുണ്ടെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ സർ ജെഫ്രി ബോയ്കോട്ട്.
ബ്രൂക്കിന്റെ അസാധാരണ പ്രതിഭയെ പ്രശംസിച്ച ബോയ്കോട്ട്, എന്നാല്‍ താരം തന്റെ കഴിവിന്റെ പൂർണതയിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും അഭിപ്രായപ്പെട്ടു.
ബ്രൂക്കിനെ ടെസ്റ്റ് ക്രിക്കറ്റിലെ ഏകാഗ്രതയും ചിന്താശേഷിയും മെച്ചപ്പെടുത്താൻ സഹായിക്കാമെന്ന് താൻ നേരത്തെ വാഗ്ദാനം ചെയ്തിരുന്നുവെന്നും ബോയ്കോട്ട് വെളിപ്പെടുത്തി. തുടർന്ന് ബോയ്കോട്ട് തന്റെ ഫോണ്‍ നമ്പർ നല്‍കിയെങ്കിലും ബ്രൂക്ക് പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
“അവനുള്ള പ്രതിഭ വളരെ അപൂർവമാണ്. ഏറെക്കാലമായി ഇത്രയും കഴിവുള്ള ഒരു താരത്തെ ഞാൻ കണ്ടിട്ടില്ല,” എന്നാണ് ബോയ്കോട്ടിന്റെ വിലയിരുത്തല്‍. ബ്രൂക്കിന്റെ ടൈമിങ്, ഷോട്ട് കളിക്കാനുള്ള കഴിവ്, ഉയരവും വലിയ റീച്ചും അദ്ദേഹത്തെ വേറിട്ടുനിർത്തുന്നതായും ബോയ്കോട്ട് പറഞ്ഞു.
എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രൂക്ക് തന്റെ പ്രതിഭ പരമാവധി ഉപയോഗിക്കുന്നില്ലെന്നാണ് ബോയ്കോട്ടിന്റെ വിമർശനം. ടെസ്റ്റ് ബാറ്റിങ്ങില്‍ ലോക ഒന്നാം റാങ്കിലുള്ള ബ്രൂക്കിന് ഒരു വർഷത്തിലേറെയായി സെഞ്ചുറി നേടാൻ കഴിഞ്ഞിട്ടില്ല. പാകിസ്താനെതിരായ നിലവിലെ പരമ്പരയിലും താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. ഹെഡിങ്ലിയിലെ ആദ്യ ടെസ്റ്റില്‍ 91 റണ്‍സ് നേടിയ ബ്രൂക്ക് ലോർഡ്സിലെ രണ്ടാം ടെസ്റ്റില്‍ 15 റണ്‍സിന് പുറത്തായി.
ടെസ്റ്റ് ക്രിക്കറ്റില്‍ ബ്രൂക്ക് തന്റെ സമീപനം കുറച്ചുകൂടി മെച്ചപ്പെടുത്തിയാല്‍ സച്ചിനും ലാറയും ഉള്‍പ്പെടുന്ന നിരയിലെത്താൻ കഴിയുമെന്നാണ് ബോയ്കോട്ടിന്റെ അഭിപ്രായം. “അവന് ആ നിലവാരത്തിലെത്താനുള്ള കഴിവുണ്ട്; അതൊരു അസാധാരണ കാര്യമായിരിക്കും,” എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏകദിന ക്രിക്കറ്റിലേതുപോലെ ഓരോ പന്തിനെയും ആക്രമിക്കാനുള്ള ബ്രൂക്കിന്റെ സമീപനം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചടിയാകുന്നുണ്ടെന്നും ബോയ്കോട്ട് ചൂണ്ടിക്കാട്ടി. തുടർച്ചയായി ആക്രമിക്കാൻ ശ്രമിക്കുന്നതിനാല്‍ മിഡ് ഓഫിലോ മിഡ് ഓണിലോ അനാവശ്യമായി ക്യാച്ച് നല്‍കി പുറത്താകുന്ന സാഹചര്യം ആവർത്തിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

