ന്യൂഡല്ഹി: സി.ബി.എസ്.ഇ പുനഃപരീക്ഷയെയും ഓണ് സ്ക്രീന് മാര്ക്കിങ് സംവിധാനത്തെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളില് മൗനംവെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്.
ഉത്തരവാദിത്തം താന് ഏറ്റെടുക്കുകയാണെന്നും ഒരാളെയും വെറുതെ വിടില്ലെന്ന് വിദ്യാര്ഥികള്ക്കും രക്ഷിതാക്കള്ക്കും ഉറപ്പുനല്കുകയാണെന്നും മന്ത്രി പറഞ്ഞു.
പുനഃപരീക്ഷയില് വ്യാപക ക്രമക്കേടുണ്ടെന്ന് പരാതി ഉയര്ന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഒ.എസ്.എം സംവിധാനത്തിലെ പൊരുത്തക്കേടുകളുടേയും വിദ്യാര്ഥികള് നേരിട്ട അസൗകര്യങ്ങളുടേയും ഉത്തരവാദിത്തം താനേറ്റെടുക്കുന്നതായി മന്ത്രി വ്യക്തമാക്കി. സ്കാന് ചെയ്ത ഉത്തരക്കടലാസുകളുടെയും മൂല്യനിര്ണയ പ്രക്രിയയുടെയും പേരില് പരാതികള് ഉയര്ന്നു വന്ന സാഹചര്യത്തില് വിദ്യാര്ഥികളില് കൂടുതല് സമ്മര്ദം സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യര്ഥിച്ചു.
സി.ബി.എസ്.ഇ പരീക്ഷകളിലെ ഓണ് സ്ക്രീന് മാര്ക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട് വ്യാപക പരാതികളാണ് ഉയര്ന്നത്. മങ്ങിയ സ്കാന് ചെയ്ത പകര്പ്പുകള്, മൂല്യനിര്ണയം ചെയ്യാത്ത ഉത്തരങ്ങള്, പോര്ട്ടല് തകരാറുകള്, പേയ്മെന്റ് പ്രശ്നങ്ങള്, പുനര്മൂല്യനിര്ണയത്തിലെ ആശയക്കുഴപ്പം എന്നിവ ചൂണ്ടിക്കാട്ടി വിദ്യാര്ഥികള് പരാതിപ്പെട്ടിരുന്നു.
ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം ഡിജിറ്റല് മൂല്യനിര്ണയ സംവിധാനത്തെ മന്ത്രി ന്യായീകരിക്കുകയും ചെയ്തു. ലോകമെമ്പാടും വ്യാപകമായി ഉപയോഗിക്കുന്ന സംവിധാനമാണ് ഇതെന്നും അദ്ദേഹം കൂട്ടിചേര്ത്തു.

