പുതിയ താലൂക്കുകളും ജില്ലകളും രൂപീകരിക്കുക എന്ന ആശയം അധികാരവികേന്ദ്രീകരണ പ്രക്രിയയെ ശാക്തീകരിക്കും. മുൻ സർക്കാരിന്റെ കാലത്ത് 4 പുതിയ താലൂക്കുകള്‍ രൂപീകരിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലെത്തിയിരുന്നു.
ജനസംഖ്യ, വിസ്തൃതി, താലൂക്ക് പരിധിയില്‍ വരുന്ന വില്ലേജുകളുടെ എണ്ണം എന്നിവ പരിഗണിച്ചു അന്നു ലാൻഡ് റവന്യു കമ്മിഷ്ണറാണ് ഇക്കാര്യത്തില്‍ സർക്കാരിനു റിപ്പോർട്ടു നല്‍കിയത്.
തെരഞ്ഞെടുപ്പുചട്ടം വന്നതോടെ നിയന്ത്രണങ്ങളുണ്ടായി. താലൂക്കുകളുടെ അതിർത്തി മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയും ആവശ്യമായിരുന്നു.
2027 ല്‍ സെൻസസ് നടപടികള്‍ പൂർത്തീകരിക്കാനിരിക്കെ തിരക്കിട്ട നടപടി വേണ്ടെന്ന അഭിപ്രായമാണ് സർക്കാരിനു ലഭിച്ചത്. മന്ത്രിസഭാ യോഗത്തില്‍ അജൻഡയായി വന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുടെ അനുമതിയും ലഭിച്ച ശേഷമാണ് സാങ്കേതിക തടസങ്ങളുണ്ടായത്. അതോടെ പ്രഖ്യാപനത്തിനു കഴിഞ്ഞില്ല.
വിഷയം പഠിച്ച വിദഗ്ധസമിതിയുടെ നിരീക്ഷണങ്ങള്‍ റവന്യു വകുപ്പിന്റെ കൈവശമുണ്ട്. അതും പുതിയ സാഹചര്യത്തില്‍ ഉപയോഗിക്കാനാകും.
ഗ്രൂപ്പ് വില്ലേജുകളെ ഏക വില്ലേജുകളാക്കുന്ന കാര്യത്തിലുള്‍പ്പെടെ സമഗ്ര റിപ്പോർട്ട് തയാറാക്കിയതാണ്. സാമ്പത്തിക ചെലവു മാത്രം മാനദണ്ഡമാക്കി താലൂക്ക് പുന:സംഘടന നീണ്ടുപോകേണ്ട കാര്യമില്ല.
Former revenue minister k rajan on new districts and new taluks.

