ദുബൈ: യുഎഇയില്‍ വീണ്ടും അസ്ഥിരമായ കാലാവസ്ഥ. ഇന്ന് ഉച്ചകഴിഞ്ഞ് റാസല്‍ഖൈമ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ മഴ പെയ്തു.
വരും ദിവസങ്ങളിലും രാജ്യത്തിന്റെ കിഴക്കൻ, ആന്തരിക, തെക്കൻ മേഖലകളില്‍ ശക്തമായ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) പ്രവചിച്ചു. മോശം കാലാവസ്ഥയെത്തുടർന്ന് റോഡുകളില്‍ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം (MOI) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രധാന കാലാവസ്ഥാ വിവരങ്ങള്‍
മഴയും കാറ്റും: റൂക്ക്, റാസല്‍ഖൈമ, അല്‍ ഐൻ, ഫുജൈറ, ലിവ തുടങ്ങിയ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും മണിക്കൂറില്‍ 70 കി.മീ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്.
ഉയർന്ന താപനില: ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുമ്പോഴും രാജ്യത്ത് ചൂട് ഉയർന്ന നിലയില്‍ തുടരും. ഉള്‍പ്രദേശങ്ങളില്‍ താപനില 50°C വരെയും തീരദേശങ്ങളില്‍ 42°C മുതല്‍ 47°C വരെയും ഉയരാൻ സാധ്യതയുണ്ട്.
വരും ദിവസങ്ങളിലെ പ്രവചനം: ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ ഉച്ചയ്ക്ക് ശേഷം സംവഹന മേഘങ്ങള്‍ രൂപപ്പെടാനും ഇടവിട്ട് മഴ പെയ്യാനും സാധ്യതയുണ്ട്. അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും കടല്‍ക്ഷോഭം കുറവായിരിക്കും.
രാജ്യത്ത് പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍, പൊതുജനങ്ങള്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിനായി അബുദാബി അധികൃതർ നിർണായക ഹെല്‍പ്ലൈൻ നമ്പറുകള്‍ പുറത്തുവിട്ടു. വെള്ളപ്പൊക്കത്തില്‍ കുടുങ്ങുക, ജീവന് ഭീഷണിയാകുന്ന വലിയ അപകടങ്ങള്‍, വൈദ്യുത തീപിടുത്തങ്ങള്‍ തുടങ്ങിയ ഗുരുതര സാഹചര്യങ്ങളില്‍ 999 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുന്നതോ ഉള്‍റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ 993 എന്ന നമ്പറില്‍ മുനിസിപ്പാലിറ്റിയെ വിവരമറിയിക്കാം. കൂടാതെ, വൈദ്യുതി തടസ്സങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതിന് 991 എന്ന നമ്പറിലും കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ക്ക് 992 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.
കനത്ത മഴയുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ ഉയർന്ന പാർക്കിംഗ് ഏരിയകളില്‍ നിർത്തിയിടാനും അധികൃതർ നിർദ്ദേശിക്കുന്നു.
UAE authorities have issued a weather advisory as widespread rain, strong winds, and soaring temperatures of up to 50°C are forecast, urging residents to follow safety precautions and official updates.

