ദുബൈ: പ്രാദേശിക സാഹചര്യങ്ങള്‍ പരിഗണിച്ച് ഏർപ്പെടുത്തിയിരുന്ന താല്‍ക്കാലിക നിയന്ത്രണങ്ങള്‍ നീക്കിയതോടെ യുഎഇയിലെ വ്യോമഗതാഗതം പൂർണ്ണമായും സാധാരണ നിലയിലായി.
ഫെബ്രുവരിയില്‍ ആരംഭിച്ച യുഎസ്-ഇസ്റാഈല്‍-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ മുൻനിർത്തി നടപ്പിലാക്കിയ പ്രത്യേക മുൻകരുതല്‍ നടപടികളാണ് ജനറല്‍ സിവില്‍ ഏവിയേഷൻ അതോറിറ്റി (GCAA) പിൻവലിച്ചത്.
വ്യോമയാന മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും പ്രവർത്തന സാഹചര്യങ്ങളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ഗതാഗതം പഴയപടിയാക്കാൻ തീരുമാനിച്ചതെന്ന് അതോറിറ്റി അറിയിച്ചു. മേഖലയിലെ സംഘർഷാവസ്ഥ വ്യോമയാനത്തെ ബാധിക്കാതിരിക്കാൻ കർശനമായ നിരീക്ഷണമായിരുന്നു കഴിഞ്ഞ മാസങ്ങളില്‍ ഏർപ്പെടുത്തിയിരുന്നത്. നിലവില്‍ ആശങ്കകള്‍ ഒഴിഞ്ഞ സാഹചര്യത്തിലാണ് വിമാന സർവീസുകള്‍ പഴയ ഷെഡ്യൂളുകളിലേക്ക് മടങ്ങുന്നത്.
ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നതിനായി തത്സമയ നിരീക്ഷണം തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. സാധ്യമായ ഏത് സാഹചര്യങ്ങളെയും നേരിടാൻ സാങ്കേതിക-പ്രവർത്തന വിഭാഗം സജ്ജമാണ്. നിയന്ത്രണങ്ങളോട് സഹകരിച്ച വിമാനക്കമ്പനികള്‍ക്കും യാത്രക്കാർക്കും സിവില്‍ ഏവിയേഷൻ അതോറിറ്റി നന്ദി രേഖപ്പെടുത്തി.
യാത്രാ വിവരങ്ങളുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. വ്യോമയാന രംഗത്തെ സ്ഥിരത ഉറപ്പാക്കുന്നത് രാജ്യത്തിന്റെ മുൻഗണനയാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
uae air traffic returns to normal after authorities lifted precautionary measures across the country. flight operations have resumed regular schedules, bringing relief to travelers and airlines while ensuring continued safety and efficiency in aviation services.

