ചിതറ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം കൊല്ലം ചിതറ ചല്ലിമുക്കില്‍ അപകടത്തില്‍പ്പെട്ടു.
കനത്ത മഴയില്‍ നിയന്ത്രണം വിട്ട ഇന്നോവ ക്രിസ്റ്റ കാർ റോഡരികിലെ ഇലക്‌ട്രിക് പോസ്റ്റിലേക്കും സമീപം നിർത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. അപകടത്തില്‍ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണെങ്കിലും വാഹനത്തിലുണ്ടായിരുന്ന മുൻ മന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും നിസ്സാര പരിക്കുകള്‍ മാത്രമാണുള്ളത്.
പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പോവുകയായിരുന്നു വീണ ജോർജും കുടുംബവും. പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് റോഡില്‍ വെള്ളം കെട്ടിക്കിടന്നിരുന്നതായും, ഇതേത്തുടർന്ന് ടയർ തെന്നിമാറി വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിച്ച ആഘാതത്തില്‍ റോഡരികിലുണ്ടായിരുന്ന ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞു വീഴുകയും സമീപത്തുണ്ടായിരുന്ന ബൈക്കിന് വലിയ രീതിയില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അപകടത്തിന് തൊട്ടുപിന്നാലെ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വീണ ജോർജും കുടുംബവും മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.

