ദില്ലി : മുതിർന്ന ആർഎസ്‌എസ് നേതാവ് സി. സദാനന്ദൻ മാസ്റ്ററെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ നടപടി ശരിവെച്ച് ദില്ലി ഹൈക്കോടതി.
നാമനിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അദ്ധ്യക്ഷനായ ബെഞ്ച് പൂർണ്ണമായും തള്ളി. രാഷ്ട്രീയ പശ്ചാത്തലമുള്ള നേതാക്കളെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുന്നതില്‍ യാതൊരുവിധ നിയമതടസ്സങ്ങളുമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
ഭരണഘടനയുടെ അനുച്ഛേദം 80(3) പ്രകാരം സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം എന്നീ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രമുഖരെയാണ് രാഷ്ട്രപതി രാജ്യസഭയിലേക്ക് നിർദ്ദേശിക്കേണ്ടതെന്നായിരുന്നു ഹർജിക്കാരനായ അഭിഭാഷകൻ സുഭാഷ് തീക്കാടന്റെ പ്രധാന വാദം. വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ സദാനന്ദൻ മാസ്റ്റർക്ക് അത്തരം പ്രാവീണ്യമില്ലെന്നും അതിനാല്‍ രാഷ്ട്രപതിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഒരു വ്യക്തിയെ രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യാനുള്ള പൂർണ്ണമായ വിവേചനാധികാരം രാജ്യത്തിന്റെ പരമോന്നത പദവിയായ രാഷ്ട്രപതിയില്‍ മാത്രമാണ് നിക്ഷിപ്തമായിട്ടുള്ളതെന്ന് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഓർമ്മിപ്പിച്ചു.
നാമനിർദ്ദേശം ചെയ്യപ്പെടേണ്ട വ്യക്തികളെ കണ്ടെത്തുന്നതിനായി ഭരണഘടനയില്‍ പ്രത്യേക മാർഗ്ഗരേഖകളോ ചട്ടങ്ങളോ നിഷ്കർഷിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മുൻപ് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നോ രാഷ്ട്രീയ പ്രവർത്തനങ്ങളില്‍ സജീവമാണെന്നോ ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒരാള്‍ക്ക് രാജ്യസഭയിലേക്ക് വരാനുള്ള അർഹത ഇല്ലാതാകുന്നില്ല. സാമൂഹിക സേവനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രവർത്തന പരിചയം കണക്കിലെടുത്ത് രാഷ്ട്രപതി എടുത്ത തീരുമാനം നിയമപരമായി നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയിലെ വാദങ്ങളെല്ലാം തള്ളിക്കളയുകയായിരുന്നു.

