താനെ : മഹാരാഷ്ട്രയിലെ താനെയിലെ മുബ്രയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അക്രമികള്‍ക്ക് നേരെ വെടിയുതിർത്ത് മലയാളി.
ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്ബർ അബ്ദുള്‍ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായർ അറസ്റ്റിലായി. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
രാവിലെ 11.30 ഓടെ കൈലാഷ് നഗറിലെ സ്കൂളിന് മുന്നില്‍ വെച്ച് അബ്ദുള്‍ ഹസൻ ഷെയ്ഖ്, അക്ബർ അബ്ദുള്‍ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവർ അനു ഷെയ്ഖ് ഹിലയെന്ന യുവതിയെ പിന്തുടർന്ന് ലൈംഗിക അതിക്രമണത്തിന് ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് ജയൻ സ്ഥലത്തെത്തി യുവാക്കളുമായി വാക്കുതർക്കമുണ്ടായി. തുടർന്നാണ് ജയൻ ഇവരെ വെടി വെച്ചത്. താൻ സഹോദരിയെപ്പോലെ കരുതിയ യുവതിയെ ആക്രമിച്ചതിനാലാണ് യുവാക്കളെ വെടിവെച്ചതെന്നാണ് ജയന്റെ മൊഴി. അനു ഷെയ്ഖ് ഹിലയുടെ കുടുംബമായിരുന്നു ജയനെ എടുത്തു വളർത്തിയിരുന്നത് എന്ന വിവരവും പുറത്തു വരുന്നുണ്ട്.
നാടൻ തോക്കുപയോഗിച്ചാണ് വെടി വെച്ചതെന്നാണ് വിവരം. ജയൻ കരസേനയില്‍ സൈനികനായിരുന്നുവെന്നും പോലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ അക്ബർ അബ്ദുള്‍ ഷെയ്ഖ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ അബ്ദുള്‍ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് എന്നിവരെ കല്‍സേക്കർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

