തിരുവനന്തപുരം : നെടുമങ്ങാട് പനവൂരില്‍ ഒന്നരവയസ്സുകാരൻ അർഷിത് മരണപ്പെട്ടതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് പനവൂരില്‍ താമസിക്കുന്ന അമ്മ അഖില (21), രണ്ടാംഭർത്താവ് അഷ്കർ (31) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
തൊണ്ടയില്‍ ചോറ് കുടുങ്ങിയെന്ന് പറഞ്ഞാണ് രണ്ടാനച്ഛനായ അഷ്കർ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതെങ്കിലും അതിനുമുമ്പ് തന്നെ കുഞ്ഞ് മരണപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളും മുറിവുകളും നെഞ്ചില്‍ ആഴത്തിലുള്ള ക്ഷതവും കണ്ടെത്തി. രണ്ട് കൈകളിലും പ്ലാസ്റ്ററിട്ട നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ ക്രൂരമർദ്ദനമാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടിലായിരുന്നു.
രണ്ടുവർഷം മുൻപ് അഖിലയുടെ ആദ്യഭർത്താവായ അഖില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അഖില ഗർഭിണിയായിരുന്നു. കുഞ്ഞുണ്ടായ ശേഷം അഖിലിന്റെ ഭർതൃവീട്ടുകാരെ കുഞ്ഞിനെ കാണിക്കാൻ പോലും അഖില തയ്യാറായിരുന്നില്ല. നൃത്തപരിപാടികള്‍ക്ക് പോകുമ്പോള്‍ അഖില കുഞ്ഞിനെ സ്വന്തം അമ്മയായ റീനയെ ഏല്‍പ്പിച്ചാണ് പോയിരുന്നത്. എന്നാല്‍, സാമൂഹികാരോഗ്യ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയായ റീനയ്ക്ക് കുഞ്ഞിനെ പരിപാലിക്കാൻ കഴിയാത്തതിനെ ചൊല്ലി ഇവർക്കിടയില്‍ വഴക്ക് പതിവായിരുന്നു. റീന പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അഖിലയോട് കുഞ്ഞിനെ നോക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അഖിലയും അഷ്കറും ചേർന്ന് കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയത്.
കുഞ്ഞിനെ പീഡിപ്പിക്കുന്നത് അറിഞ്ഞതോടെ അഖിലിന്റെ ഭർതൃവീട്ടുകാർ പോലീസിനെയും അഖിലയുടെ ഡാൻസ് ടീച്ചറെയും സമീപിച്ച് കുഞ്ഞിനെ തങ്ങള്‍ക്ക് വിട്ടുകിട്ടാനായി സമവായ ചർച്ചകള്‍ നടത്തിയിരുന്നു. തുടർന്ന് വരും വ്യാഴാഴ്ച കുഞ്ഞിനെ ഭർതൃവീട്ടുകാർക്ക് കൈമാറാമെന്ന് അഖില സമ്മതിക്കുകയും ചെയ്തു. അകാലത്തില്‍ പൊലിഞ്ഞുപോയ മകന്റെ ഓർമ്മയായ പേരക്കുട്ടിയെ വരവേല്‍ക്കാൻ ഭർതൃവീട്ടുകാർ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ചിരിക്കുന്ന പൊന്നോമനയെ പ്രതീക്ഷിച്ചിരുന്ന അവരുടെ മുന്നിലേക്ക് ഒടുവിലെത്തിയത് കുഞ്ഞിന്റെ മരണവാർത്തയായിരുന്നു.
കുഞ്ഞിന്റെ കൈകളില്‍ പ്ലാസ്റ്ററിട്ട വിവരമൊന്നും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അവളെ പൂർണ്ണമായി വിശ്വസിച്ചാണ് കഴിഞ്ഞിരുന്നതെന്നും പരേതനായ അഖിലിന്റെ മാതാവ് കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവരാൻ എല്ലാ ഒരുക്കങ്ങളും നടത്തി കാത്തിരുന്ന തങ്ങള്‍ക്ക് ഫോണിലാണ് കുഞ്ഞിന്റെ കൈയില്‍ പ്ലാസ്റ്ററിട്ട ചിത്രം കാണേണ്ടി വന്നത്. കുഞ്ഞിന്റെ ശരീരത്തില്‍ നഖത്തില്‍ മാത്രമാണ് മുറിവില്ലാത്തതായി ഉള്ളതെന്നും അവർ വേദനയോടെ കൂട്ടിച്ചേർത്തു. അഷ്കറിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ വൻ ജനരോഷമാണ് ഉയർന്നത്. പ്രതിയെ കൈയ്യേറ്റം ചെയ്യാനെത്തിയ നാട്ടുകാർക്കിടയിലൂടെ പാടുപെട്ടാണ് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

