വാഷിംഗ്ടണ്‍ : ഇറാനില്‍ വെച്ച് തകർക്കപ്പെട്ട അമേരിക്കൻ എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്തിയത് അവശ്വസനീയമായ ദൗത്യത്തിലൂടെ.
ശത്രുരാജ്യത്തിന്റെ മണ്ണില്‍ നാല്‍പ്പത്തിയെട്ടു മണിക്കൂറോളം ഒളിവില്‍ കഴിഞ്ഞ പൈലറ്റ് അയച്ച ഒരു സന്ദേശം അമേരിക്കൻ ഭരണകൂടത്തെ ആദ്യം അമ്ബരപ്പിക്കുകയും പിന്നീട് വലിയ ചർച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. താൻ സുരക്ഷിതനാണെന്ന് അറിയിക്കാൻ അദ്ദേഹം റേഡിയോ വഴി കൈമാറിയ സന്ദേശം ഒരു ഇസ്‌ലാമിക പ്രാർത്ഥനയാണെന്ന് വൈറ്റ് ഹൗസ് സംശയിച്ചതാണ് രക്ഷാദൗത്യം വൈകാൻ കാരണമായത്. ദൈവത്തിന് സ്തുതി എന്ന അർത്ഥം വരുന്ന 'പവർ ബി ടു ഗോഡ്' അഥവാ 'ദൈവം നല്ലവനാണ്' എന്ന മൂന്ന് വാചകങ്ങളാണ് അദ്ദേഹം അയച്ചത്. ഇത് ഇറാൻ സൈന്യം ഒരുക്കിയ കെണിയാണോ എന്ന് സംശയിച്ച വാഷിംഗ്ടണ്‍ രക്ഷാദൗത്യത്തിന് മുൻപ് അതീവ ജാഗ്രത പാലിച്ചിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥൻ വലിയ ദൈവവിശ്വാസിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സംശയങ്ങള്‍ നീങ്ങിയത്.
കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് തെക്കുപടിഞ്ഞാറൻ ഇറാന്റെ ആകാശത്ത് വെച്ച് അമേരിക്കൻ വിമാനം വെടിയേറ്റു വീണത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ ഉടൻ തന്നെ രക്ഷപ്പെടുത്തിയെങ്കിലും ആയുധ വിഭാഗം കൈകാര്യം ചെയ്തിരുന്ന ഉദ്യോഗസ്ഥനെ കണ്ടെത്താൻ രണ്ട് ദിവസമെടുത്തു. എഴുപതിനായിരം അടി ഉയരമുള്ള മലനിരകളിലൂടെയും കൊടും കാട്ടിലൂടെയും ഇറാൻ സൈന്യത്തെ വെട്ടിച്ച് ഏകനായി സഞ്ചരിച്ച അദ്ദേഹം ഒരു കൈത്തോക്കും ആശയവിനിമയ ഉപകരണങ്ങളുമായാണ് അതിജീവനം നടത്തിയത്. ഒരു ഘട്ടത്തില്‍ ഏഴായിരം അടി ഉയരമുള്ള മലനിരകള്‍ താണ്ടി ശത്രുസൈന്യത്തില്‍ നിന്നും അദ്ദേഹം സുരക്ഷിതമായ ദൂരത്തേക്ക് മാറി. സിഐഎയുടെ പ്രത്യേക നിരീക്ഷണ സംവിധാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇദ്ദേഹത്തിന്റെ സ്ഥാനം കൃത്യമായി തിരിച്ചറിഞ്ഞത്. തുടർന്ന് അമേരിക്കൻ സ്പെഷ്യല്‍ ഫോഴ്സ് അതീവ രഹസ്യമായി ഇറാൻ മലനിരകളില്‍ ഇറങ്ങി ഇദ്ദേഹത്തെ മോചിപ്പിക്കുകയായിരുന്നു.
അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യങ്ങളില്‍ ഒന്നാണിതെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രതികരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ഉദ്യോഗസ്ഥൻ നിലവില്‍ സുരക്ഷിതനാണെന്നും അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ സാധിച്ചത് വലിയ വിജയമാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കൻ വ്യോമസേനയുടെ ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് പൈലറ്റുമാരെ ശത്രുരാജ്യത്തിന്റെ ഉള്ളില്‍ നിന്നും വെവ്വേറെ ദൗത്യങ്ങളിലൂടെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത്. ഇറാൻ സൈന്യം ഉദ്യോഗസ്ഥനെ വലയിലാക്കാൻ തൊട്ടടുത്ത് എത്തിയ നിമിഷത്തിലായിരുന്നു അമേരിക്കൻ സേന മിന്നല്‍ നീക്കത്തിലൂടെ അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ മാറ്റിയത്. ഈ സംഭവം മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.

