ജമ്മു കശ്മീരും പാകിസ്ഥാൻ കൈയേറിയ ജമ്മു കശ്മീരും അഥവാ പാക് അധീന കശ്മീരും കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി തികച്ചും വ്യത്യസ്തമായ രണ്ട് രാഷ്ട്രീയ വ്യവസ്ഥകളിലാണ് നിലനില്‍ക്കുന്നത്.
ഭൂമിശാസ്ത്രപരമായി 1947-ല്‍ വേർപിരിഞ്ഞുവെങ്കിലും, ഭരണനിർവഹണ മികവാണ് ഇവിടെ തികച്ചും വ്യത്യസ്തമായ രണ്ട് സമൂഹങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഭാഗമായ ജമ്മു കാശ്മീർ ഭരണഘടനാപരമായ സ്ഥാപനങ്ങളിലൂടെയും ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെയും വികസനത്തിലൂടെയും മുന്നേറുമ്പോള്‍, പാകിസ്ഥാൻ കൈയേറിയ പ്രദേശം സൈനിക മുൻഗണനകള്‍ക്കും കേന്ദ്രീകൃത ഭരണത്തിനും കീഴിലാണ് പ്രവർത്തിക്കുന്നത്. പ്രാദേശിക സ്ഥാപനങ്ങള്‍ക്ക് യാതൊരുവിധ സ്വയംഭരണാധികാരവും നല്‍കാതെയാണ് പാകിസ്ഥാൻ ഭരണകൂടം അവിടെ മുന്നോട്ട് പോകുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ തണലില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ പാർലമെന്റ് വരെ ജനാധിപത്യ പ്രക്രിയകളില്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. തെരഞ്ഞെടുപ്പുകളിലൂടെ സർക്കാരുകള്‍ മാറുകയും തർക്കങ്ങള്‍ കോടതികള്‍ വഴിയും ജനാധിപത്യപരമായ ചർച്ചകളിലൂടെയും പരിഹരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ പിഒകെയില്‍ പേരിനൊരു നിയമസഭയും പ്രധാനമന്ത്രിയും ഉണ്ടെങ്കിലും യഥാർത്ഥ അധികാരവും തീരുമാനങ്ങളും ഇസ്ലാമാബാദിലെ ഭരണാധികാരികളുടെയും പാകിസ്ഥാൻ സൈന്യത്തിന്റെയും കൈകളിലാണ് ഭദ്രമായിരിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അവിടെ യാതൊരുവിധ പരിഗണനയും ലഭിക്കുന്നില്ല.
ഈ രണ്ട് വ്യത്യസ്ത ഭരണരീതികളുടെ പ്രത്യാഘാതങ്ങള്‍ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും വ്യക്തമായി കാണാം. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഉയർന്ന വൈദ്യുതി നിരക്ക്, ഗോതമ്പ് ക്ഷാമം, തൊഴില്ലായ്മ, പണപ്പെരുപ്പം എന്നിവയ്‌ക്കെതിരെ പിഒകെയില്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. എന്നാല്‍ പ്രതിഷേധങ്ങളെ സമാധാനപരമായി നേരിടുന്നതിന് പകരം സൈനിക ശക്തിയും നിരോധനാജ്ഞകളും ഉപയോഗിച്ചാണ് ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുന്നത്. വിഭവസമൃദ്ധമായ പ്രദേശമായിരുന്നിട്ടും സ്വന്തം ജനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നല്‍കാൻ അവിടെ സാധിക്കുന്നില്ല.
അതേസമയം ജമ്മു കശ്മീരില്‍ ഗ്രാമീണ മേഖലകളില്‍ പോലും പഞ്ചായത്തീരാജ്, ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സിലുകള്‍ എന്നിവ വഴി അധികാര വികേന്ദ്രീകരണം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. റോഡുകള്‍, തുരങ്കങ്ങള്‍, റെയില്‍വേ കണക്റ്റിവിറ്റി, പുതിയ മെഡിക്കല്‍ കോളേജുകള്‍, എയിംസ് (AIIMS) ക്യാമ്പസുകള്‍, ടൂറിസം വികസനം എന്നിവയിലൂടെ വൻ കുതിച്ചുചാട്ടമാണ് മേഖലയില്‍ ഉണ്ടാകുന്നത്. വികസനവും ജനാധിപത്യ അവകാശങ്ങളും ജനങ്ങളിലേക്ക് നേരിട്ടെത്തുമ്പോള്‍, അടിച്ചമർത്തലും കേന്ദ്രീകൃത ഭരണവും മൂലം ജനങ്ങള്‍ തെരുവിലിറങ്ങേണ്ടി വരുന്ന കാഴ്ചയാണ് പാകിസ്ഥാൻ കൈയേറിയ കശ്മീരില്‍ ദൃശ്യമാകുന്നത്.

