മോസ്കോ : റഷ്യയിലെ സൈനിക, ഊർജ്ജ മേഖലകളെയും ജനവാസ കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ഉക്രെയ്ൻ നടത്തിയ ശക്തമായ രാത്രികാല ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് പേർ കൊല്ലപ്പെട്ടു.
അതിർത്തിയില്‍ നിന്നും നൂറുകണക്കിന് കിലോമീറ്റർ ഉള്ളിലേക്ക് കയറി യുക്രെയ്ൻ നടത്തിയ ഈ ആക്രമണത്തിനിടെ 635 ഡ്രോണുകള്‍ വിജയകരമായി വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
വോള്‍ഗ നദീതീരത്തുള്ള ഏംഗല്‍സിലെ ജനവാസ കേന്ദ്രങ്ങളില്‍ ഡ്രോണ്‍ പതിച്ച് രണ്ടുപേരും, സമീപ നഗരമായ സാറാറ്റോവിലെ പാർപ്പിട സമുച്ചയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഉഡ്മുർഷ്യ മേഖലയില്‍ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ബെല്‍ഗൊറോഡില്‍ മൂന്ന് മരണവും അഞ്ച് പേർക്ക് പരിക്കേറ്റതായും പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. ഏംഗല്‍സിലെ റഷ്യൻ ലോംഗ് റേഞ്ച് ബോംബർ സൈനിക താവളവും സാറാറ്റോവിലെ എണ്ണ ശുദ്ധീകരണ ശാലയും ലക്ഷ്യമിട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി സ്ഥിരീകരിച്ചു. റഷ്യൻ അധിനിവേശത്തിനുള്ള കൃത്യമായ മറുപടിയാണിതെന്നും, യുദ്ധം അത് ആരംഭിച്ച ഇടത്തേക്ക് തന്നെ തിരികെ എത്തിച്ചതിന് ഉക്രെയ്ൻ സൈന്യത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. രണ്ട് കേന്ദ്രങ്ങളിലും തീപിടുത്തം ഉണ്ടായതായും പടിഞ്ഞാറൻ കലുഗ മേഖലയിലെ എണ്ണ ഡിപ്പോയും തങ്ങള്‍ ആക്രമിച്ചതായി ഉക്രെയ്ൻ വ്യക്താക്കള്‍ കൂട്ടിച്ചേർത്തു.
റഷ്യയുടെ മുൻനിര റീട്ടെയില്‍ സ്ഥാപനമായ 'വൈല്‍ഡ്ബെറിസിന്റെ' സമറയിലുള്ള ലോജിസ്റ്റിക്സ് വെയർഹൗസിന് നേരെയും ആക്രമണമുണ്ടായി. റഷ്യൻ സൈന്യത്തെ സഹായിക്കുന്നു എന്ന് ആരോപിച്ചാണ് യുക്രെയ്ൻ ഇത്തരം വ്യാപാര ശൃംഖലകളെ ലക്ഷ്യമിടുന്നത്. സാധാരണക്കാരായ റഷ്യൻ ജനതയിലേക്ക് യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്തിക്കാനും റഷ്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് മേല്‍ സമ്മർദ്ദം ചെലുത്താനുമാണ് ഉക്രെയ്ൻ ഇത്തരത്തില്‍ ശക്തമായ തിരിച്ചടി നല്‍കുന്നത്.

