വാഷിങ്‌ടണ്‍ : ഇറാനുമായി നിലനിന്നിരുന്ന താല്‍ക്കാലിക വെടിനിർത്തല്‍ ധാരണകള്‍ പൂർണ്ണമായും അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് .
ഇനി ഇറാനുമായി യാതൊരുവിധ ചർച്ചകള്‍ക്കുമില്ലെന്നും അത്തരം ചർച്ചകളെല്ലാം വെറും സമയംപാഴാക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി ഇറാനിലെ തന്ത്രപ്രധാനമായ 85 കേന്ദ്രങ്ങളില്‍ അമേരിക്കൻ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ തുർക്കിയിലെ അങ്കാറയില്‍ നടന്ന നാറ്റോ ഉച്ചകോടിക്കിടെയാണ് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തുന്ന ഈ നിർണ്ണായക പ്രഖ്യാപനം ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായത്.
ഇറാൻ ഭരണകൂടത്തിനെതിരെ അതീവ രൂക്ഷമായ ഭാഷയിലാണ് അമേരിക്കൻ പ്രസിഡന്റ് പ്രതികരിച്ചത്. ഇറാന്റെ ഇപ്പോഴത്തെ ഭരണം ഒരു കാൻസർ പോലെയാണെന്നും എത്രയും വേഗം അത് മുറിച്ചുമാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ജനങ്ങളെ ദ്രോഹിക്കുന്ന ഭരണകൂടം 54,000-ത്തോളം ആളുകളെ കൊലപ്പെടുത്തിയതായും ട്രംപ് ആരോപിച്ചു. രാജ്യാന്തര വ്യാപാര പാതയായ ഹോർമൂസ് കടലിടുക്കില്‍ മൂന്ന് വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമേരിക്ക ഇറാനിലെ താവളങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയത്. ഈ കപ്പല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാൻ സൈന്യമാണെന്ന് ട്രംപ് ആവർത്തിച്ചു. ആയത്തുള്ള ഖമേനിയുടെ മരണാനന്തര ചടങ്ങുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം കപ്പലുകള്‍ ആക്രമിക്കാനാണ് അവർ മുതിർന്നതെന്നും, അതിന് ഇരുപത് മടങ്ങ് ശക്തമായ തിരിച്ചടിയാണ് കഴിഞ്ഞ രാത്രി അമേരിക്ക നല്‍കിയതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാനെ ഒരു കാരണവശാലും ആണവായുധം സ്വന്തമാക്കാൻ അമേരിക്ക അനുവദിക്കില്ലെന്ന മുന്നറിയിപ്പും ട്രമ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 47 വർഷമായി ഇറാൻ മേഖലയില്‍ തുടർച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അവരെ പൂർണ്ണമായും ആണവമുക്തമാക്കുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്കാറയില്‍ വെച്ച് നാറ്റോ സെക്രട്ടറി ജനറല്‍ മാർക്ക് റുട്ടെയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ, ഇറാന്റെ വിഷയത്തില്‍ നാറ്റോ സഖ്യകക്ഷികള്‍ അമേരിക്കയ്ക്ക് വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന അതൃപ്തിയും ഡൊണള്‍ഡ് ട്രമ്പ് പരസ്യമായി പ്രകടിപ്പിച്ചു. വെടിനിർത്തല്‍ അവസാനിച്ച സാഹചര്യത്തില്‍ പശ്ചിമേഷ്യയില്‍ വീണ്ടുമൊരു സമ്പൂർണ്ണ യുദ്ധത്തിനുള്ള സാധ്യതകളാണ് പ്രവചിക്കപ്പെടുന്നത്.

