നേപ്പാളില്‍ ജനിച്ച് ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലും തിളങ്ങിയ താരമാണ് മനീഷ കൊയ്‌രാള. 1991-ല്‍ പുറത്തിറങ്ങിയ 'സൗദഗർ' എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് '1942: എ ലവ് സ്റ്റോറി', 'ബോംബെ', 'ദില്‍ സേ', 'ഖാമോഷി' തുടങ്ങിയ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് മനീഷ ശ്രദ്ധേയ ആയത്. 2012-ല്‍ അണ്ഡാശയ കാൻസർ ബാധിതയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന്, നീണ്ട ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും വിധേയയായി മനീഷ ആ രോഗാവസ്ഥയെ വിജയകരമായി തോല്‍പ്പിച്ചു.
"2012-ലാണ് എനിക്ക് രോഗം സ്ഥിരീകരിച്ചത്. അത് അണ്ഡാശയ കാൻസറിന്റെ (ovarian cancer) അവസാന ഘട്ടമാണെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. നേപ്പാളിലാണ് എനിക്ക് രോഗം സ്ഥിരീകരിച്ചത്. മറ്റുള്ളവരെപ്പോലെ ഞാനും വളരെ ഭയന്നുപോയി. ഞാൻ മരിക്കാൻ പോവുകയാണെന്നും എന്റെ ജീവിതം അവസാനിച്ചെന്നും ഞാൻ കരുതി. എങ്ങനെയോ ഞാൻ ന്യൂയോർക്കിലുള്ള എന്റെ സുഹൃത്തിന്റെ സഹോദരിയോടും അമ്മയുടെ സുഹൃത്തിനോടും സംസാരിച്ചു. അവിടെ പോയി ചികിത്സ നേടിയ കുറച്ചുപേരെ എനിക്ക് അറിയാമായിരുന്നു. എന്തുകൊണ്ടോ ന്യൂയോർക്കിലേക്ക് പോകണമെന്ന് ഞാൻ മനസ്സില്‍ ഉറപ്പിച്ചു," 2024 നവംബറില്‍ എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ മനീഷ പറഞ്ഞു.
"അവിടെ ഞാൻ കണ്ട ഡോക്ടർ എനിക്ക് ഭേദമാകുമെന്ന് എന്നെ ബോധ്യപ്പെടുത്തി. എനിക്ക് സമാധാനമായി, എങ്കിലും പൂർണ്ണ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. അത് വളരെ ഭയപ്പെടുത്തുന്നതും സങ്കടകരവുമായ കാര്യമായിരുന്നു, എന്നാല്‍ അത് എന്നിലെ മറ്റൊരു വശത്തെയും പുറത്തുകൊണ്ടുവന്നു, അത് ഓർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞാൻ എല്ലാറ്റിനെയും വളരെയധികം നന്ദിയോടെയും പുതിയൊരു കാഴ്ചപ്പാടോടെയും ഒരുപാട് പ്രതീക്ഷയോടെയും മാത്രമാണ് കാണുന്നത്. അന്ന് 11 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നു. ഡോക്ടർ എന്റെ മാതാപിതാക്കളോട് വളരെ ദയയോടെയാണ് പെരുമാറിയത്. ശസ്ത്രക്രിയ വിജയകരമായിരുന്നു. കീമോതെറാപ്പിയോടും ഞാൻ വളരെ നന്നായി പ്രതികരിച്ചുതുടങ്ങി. പലതവണയും ഞാൻ മാനസികമായി തകർന്നുപോയിട്ടുണ്ട്, എനിക്ക് ചുറ്റും ഭയവും വേദനയും മാത്രമാണ് കാണാൻ കഴിഞ്ഞത്. എങ്കിലും പിന്നീട് ഞാൻ കുറച്ചുകൂടി മെച്ചപ്പെട്ടു," മനീഷ പറഞ്ഞു.
ഈ വീഡിയോ വീണ്ടും ഇൻറർനെറ്റില്‍ വൈറലായിരിക്കുകയാണ്. ഡല്‍ഹിയിലെ ഹെഡ് & നെക്ക് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ (HNCII) കണ്‍സള്‍റ്റന്റ് സർജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. കനവ് കുമാർ പറയുന്നത്, വികസിത ഘട്ടത്തിലുള്ള അണ്ഡാശയ കാൻസർ ഒരാളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്നാണ്. "രോഗം കാരണം മാത്രമല്ല, അതിനുശേഷം ഉണ്ടാകുന്ന മാനസിക അനിശ്ചിതത്വം കൊണ്ടും കൂടിയാണ് ഇത് സംഭവിക്കുന്നത്. പല സ്ത്രീകളും തുടക്കത്തില്‍ ഭയത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. മരണത്തെക്കുറിച്ചോ, നിയന്ത്രണം നഷ്ടപ്പെടുന്നതിനെക്കുറിച്ചോ, കുടുംബാംഗങ്ങളുടെ ഭാവിയെക്കുറിച്ചോ ഒക്കെ ഓർത്ത് ഭയപ്പെടുന്നത് സ്വാഭാവികമാണ്. എന്നിരുന്നാലും, അവസാന ഘട്ടത്തിലാണെങ്കില്‍ പോലും രോഗം കണ്ടെത്തിയാല്‍ അത് മോശം ഫലങ്ങള്‍ ഉണ്ടാക്കണമെന്നില്ല എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്," ഡോ. കനവ് പറഞ്ഞു.
സ്പെഷ്യാലിറ്റി സർജിക്കല്‍ ഓങ്കോളജി (SSO) ഹോസ്പിറ്റലിലെ ഹെഡ് ആൻഡ് നെക്ക് സർജനും സർജിക്കല്‍ ഓങ്കോളജിസ്റ്റുമായ ഡോ. അമിത് ചക്രവർത്തി പറയുന്നത്, ശാരീരിക അസുഖത്തിനപ്പുറം ഇത് രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഭയവും അനിശ്ചിതത്വവും എണ്ണമറ്റ മാനസിക വെല്ലുവിളികളും നല്‍കുന്നു എന്നാണ്.
"ഓരോ വ്യക്തിയുടെയും കാൻസർ യാത്ര വ്യത്യസ്തമാണ്. ചിലർ ചികിത്സയോട് നന്നായി പ്രതികരിക്കുമ്പോള്‍, മറ്റു ചിലർക്ക് കൂടുതല്‍ സമയമെടുത്തുള്ള തീവ്രമായ പരിചരണം ആവശ്യമായി വന്നേക്കാം. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ അല്ലെങ്കില്‍ ഇമ്മ്യൂനോതെറാപ്പി എന്നിവയ്‌ക്കൊപ്പം, ഭാവിയിലെയോർത്തുളള ആശങ്ക, രൂപത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയും രോഗികള്‍ നേരിടേണ്ടി വരുന്നു," ഡോ. ചക്രവർത്തി പറഞ്ഞു.
ഡോ. കനവിന്റെ അഭിപ്രായത്തില്‍, കഴിഞ്ഞ പത്ത് വർഷത്തിനിടയില്‍ അണ്ഡാശയ കാൻസറിനുള്ള ചികിത്സയില്‍ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. "രോഗികള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ഫലപ്രദമായ ശസ്ത്രക്രിയകള്‍, മികച്ച കീമോതെറാപ്പി പ്രോട്ടോക്കോളുകള്‍, ടാർഗെറ്റഡ് തെറാപ്പികള്‍ എന്നിവ ലഭ്യമാണ്. കാൻസർ നിയന്ത്രിക്കുന്നതിനൊപ്പം ജീവിതനിലവാരം ഉയർത്തുന്നതിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഫലങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട്," ഡോ. കനവ് വ്യക്തമാക്കി.
"വലിയ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുകയും, കീമോതെറാപ്പിയോട് നന്നായി പ്രതികരിക്കുകയും, ക്രമേണ ശാരീരിക ശക്തി വീണ്ടെടുക്കുകയും ചെയ്യുന്ന സ്ത്രീകളുടെ കഥകള്‍ ഞങ്ങളുടെ ക്ലിനിക്കല്‍ അനുഭവങ്ങളില്‍ കാണുന്നതാണ്," എന്ന് ഡോ. കനവ് പറഞ്ഞു. എന്നാല്‍ രോഗമുക്തി എപ്പോഴും എളുപ്പമുള്ള ഒന്നാകണമെന്നില്ല.
"രോഗികള്‍ക്ക് പ്രതീക്ഷനിറഞ്ഞ ദിവസങ്ങളും, അതോടൊപ്പം തീവ്രമായ ക്ഷീണവും ഭയവും മാനസിക വേദനയും നിറഞ്ഞ ദിവസങ്ങളും ഉണ്ടായേക്കാം. ഈ ഏറ്റക്കുറച്ചിലുകള്‍ കാൻസർ യാത്രയുടെ സാധാരണ ഭാഗമാണ്, അതിനും ശാരീരിക ചികിത്സ പോലെ തന്നെ പ്രാധാന്യം നല്‍കണം. കൗണ്‍സിലിംഗ്, കുടുംബാംഗങ്ങളുടെ പിന്തുണ, തുറന്ന ആശയവിനിമയം എന്നിവയിലൂടെ മാനസികാരോഗ്യം പിന്തുണയ്ക്കുന്നത് കാൻസർ പരിചരണത്തിന്റെ ഒരു പ്രധാന ഭാഗമാണ്," ഡോ. കനവ് പറഞ്ഞു.
വിദഗ്ദ്ധരുള്ള കാൻസർ സെന്ററുകളില്‍ നിന്ന് സമയബന്ധിതമായി ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണ്. "അണ്ഡാശയ കാൻസർ സങ്കീർണ്ണമായ ഒന്നാകാം, വിദഗ്ധരായ ഗൈനക്കോളജിക്കല്‍ ഓങ്കോളജി ടീമുകള്‍ ശസ്ത്രക്രിയയും ചികിത്സയും കൈകാര്യം ചെയ്യുമ്പോള്‍ ഫലം കൂടുതല്‍ മികച്ചതായിരിക്കും. ഈ ചിട്ടയായ സമീപനം രോഗികള്‍ക്ക് രോഗത്തെ ദീർഘകാലത്തേക്ക് നിയന്ത്രിക്കാനുള്ള ഏറ്റവും മികച്ച അവസരം നല്‍കുന്നു," ഡോ. കനവ് പറഞ്ഞു.
പല അതിജീവിതമാരും പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠങ്ങളിലൊന്ന് പ്രതീക്ഷയുടെ വിലയാണ്. "പ്രതീക്ഷ കൊണ്ട് മാത്രം കാൻസർ ഭേദമാകില്ലെങ്കിലും, ചികിത്സയില്‍ ഉറച്ചുനില്‍ക്കാനും, തിരിച്ചടികളെ നേരിടാനും, ഓരോ ഘട്ടമായി മുന്നോട്ട് പോകാനും ഇത് രോഗികളെ സഹായിക്കുന്നു. ഓരോ രോഗിയുടെയും യാത്ര വ്യത്യസ്തമാണ്, എന്നിരുന്നാലും വൈദ്യശാസ്ത്രത്തിലെ തുടർച്ചയായ പുരോഗതി വ്യക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്: വികസിത ഘട്ടത്തിലുള്ള അണ്ഡാശയ കാൻസർ ആണെങ്കില്‍ പോലും, ദൃഢനിശ്ചയത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടി ചികിത്സ തേടണം," ഡോ. കനവ് പറഞ്ഞു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

