സിനിമാലോകത്തെ ഏറ്റവും സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ് പ്രണവ് മോഹൻലാലും വിസ്മയ മോഹൻലാലും.സിനിമയിലും യാത്രകളിലുമുള്ള താല്‍പര്യം ഇരുവർക്കുമുണ്ടെങ്കിലും, യാത്ര ചെയ്യുന്ന രീതിയില്‍ ഇരുവരും തികച്ചും വ്യത്യസ്തരാണെന്നാണ് വിസ്മയ മോഹൻലാല്‍ പറയുന്നത്.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് പ്രണവിനൊപ്പമുള്ള ഹിമാലയൻ യാത്രയുടെ ഓർമകളും യാത്രകളോടുള്ള ഇരുവരുടെയും വ്യത്യസ്ത സമീപനവും വിസ്മയ പങ്കുവെച്ചത്.
"ഞങ്ങള്‍ ഹിമാലയത്തിലേക്ക് പോയിരുന്നു. മറ്റൊരു ലോകത്താണെന്ന തോന്നലായിരുന്നു അവിടെ. ഞാൻ ഇതുവരെ കണ്ടതില്‍ ഏറ്റവും മനോഹരമായ സ്ഥലമാണ് ഹിമാലയം. പക്ഷേ അവിടത്തെ തണുപ്പ് എനിക്ക് താങ്ങാനാകില്ല. സ്ഥിരമായി അവിടെ താമസിക്കാൻ കഴിയില്ലെങ്കിലും ജീവിതത്തിലെ ഏറ്റവും മികച്ച യാത്രകളിലൊന്നായിരുന്നു അത്," എന്ന് രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് വിസ്മയ ഈ കാര്യം പറഞ്ഞത്.
വനിതയ്ക്ക് നല്‍കിയ മറ്റൊരു അഭിമുഖത്തിലും ആ യാത്രയെക്കുറിച്ച് വിസ്മയ മനസ്സുതുറന്നിരുന്നു. "അപ്പുച്ചേട്ടനും കസിൻസുമൊത്തുള്ള ഹിമാലയൻ ട്രെക്കാണ് ഇന്നും ഏറ്റവും പ്രിയപ്പെട്ട യാത്ര. ഏഴ് മണിക്കൂറിലേറെ ഞങ്ങള്‍ മലകയറി നടന്നു. ഒരിടത്ത് വഴി തെറ്റി. കൈവശമുണ്ടായിരുന്ന വെള്ളവും തീർന്നു. ഒടുവില്‍ അടുത്ത ഗ്രാമം കണ്ടപ്പോഴാണ് ആശ്വാസമായത്. ട്രെക്കിങ് തുടങ്ങിയപ്പോള്‍ ഒപ്പം കൂടിയ ഒരു നായ്ക്കുട്ടി മുഴുവൻ യാത്രയിലും ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ആ അനുഭവം ഒരിക്കലും മറക്കാനാകില്ല," വിസ്മയ പറഞ്ഞു.
യാത്രകളില്‍ പ്രണവിന്റെയും തന്റെയും ശൈലി തമ്മിലുള്ള വലിയ വ്യത്യാസവും വിസ്മയ രസകരമായി വിവരിച്ചു. "അപ്പുച്ചേട്ടൻ ഒരു പ്ലാനും ഇല്ലാതെയാണ് യാത്ര പോകുന്നത്. യാത്ര തുടങ്ങിക്കഴിഞ്ഞ ശേഷമാണ് എങ്ങനെ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് പോലും ആലോചിക്കുക. അവിടെ എത്തിയ ശേഷമാണ് താമസിക്കാനുള്ള സ്ഥലം അന്വേഷിക്കുന്നത്. അതാണ് യാത്രയുടെ യഥാർഥ രസമെന്നാണ് അപ്പുച്ചേട്ടൻ പറയുന്നത്. എന്നാല്‍ ഞാൻ നേരെ വിപരീതമാണ്. എവിടെ പോകണം, എവിടെ താമസിക്കണം എന്നതടക്കം എല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത ശേഷമാണ് യാത്ര തിരിക്കുക. അപ്പുച്ചേട്ടൻ ഒരു മിനിമലിസ്റ്റാണ്. ഞാൻ കംഫർട്ട് സോണില്‍ തുടരാൻ ഇഷ്ടപ്പെടുന്ന ആളുമാണ്," വിസ്മയ പറഞ്ഞു
ജീവിതത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച രാജ്യം തായ്‌ലൻഡാണെന്നും വിസ്മയ വെളിപ്പെടുത്തി. "തായ്‌ലൻഡില്‍ കഴിയാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അവിടെ ഞാൻ സ്വതന്ത്രയാണെന്ന തോന്നലാണ്. സ്കൂട്ടറുമെടുത്ത് എവിടേക്കും പോകാം. നല്ല സുഹൃത്തുക്കളും അവിടെയുണ്ട്. അതുകൊണ്ടുതന്നെ അവിടം എനിക്ക് രണ്ടാമത്തെ വീടുപോലെയാണ്," എന്നാണ് വിസ്മയ പറഞ്ഞത്.
അതേസമയം, ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാല്‍ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
മോഹൻലാല്‍ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആശിഷ് ജോ ആന്റണി, സായി കുമാർ, മനോജ് കെ. ജയൻ, കെ.ബി. ഗണേഷ് കുമാർ, കോട്ടയം രമേഷ്, ജയ കുറുപ്പ്, ജാഫർ ഇടുക്കി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തും.
അന്ന് കളിയാക്കിയവർക്ക് 'അഗ്നിപരീക്ഷ'യിലൂടെ ബിഗ് ബോസിൻ്റെ മറുപടി; അനീഷിൻ്റെ കുറിപ്പ് ശ്രദ്ധ നേടുന്നു

