മോഹൻലാലിനൊപ്പം ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുഭവം പങ്കുവെച്ച് മകള്‍ വിസ്മയ മോഹൻലാല്‍. 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയ അഭിനയരംഗത്തേക്ക് എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിനിടെ നേരിട്ട ടെൻഷനും മോഹൻലാലിന്റെ പിന്തുണയും രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ വിസ്മയ തുറന്നുപറഞ്ഞു.
ഷൂട്ടിന് മുമ്പ് തനിക്ക് യാതൊരു ഭയവുമില്ലായിരുന്നുവെന്നും അച്ഛനൊപ്പം അഭിനയിക്കാനാകുമെന്ന ആവേശം മാത്രമായിരുന്നുവെന്നും വിസ്മയ പറഞ്ഞു. എന്നാല്‍ സെറ്റിലെത്തിയതോടെ സാഹചര്യം പൂർണമായും മാറിയെന്നാണ് താരം പറയുന്നത്.
'അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുകയാണ്' എന്ന് പറഞ്ഞ് ചുറ്റുമുള്ളവർ സമ്മർദ്ദം കൂട്ടിയതോടെ താൻ നെർവസായെന്നും അതോടെ പേടിയും വർധിച്ചുവെന്നും വിസ്മയ പറഞ്ഞു. മോഹൻലാല്‍ സെറ്റിലുണ്ടായിരുന്നതിനാല്‍ എല്ലാവരും അസാധാരണമായ നിശ്ശബ്ദത പാലിച്ചിരുന്നതായും അത് കൂടുതല്‍ സമ്മർദ്ദമുണ്ടാക്കിയെന്നും അവർ വ്യക്തമാക്കി.
ആദ്യ സീൻ എത്ര തവണ ചിത്രീകരിച്ചുവെന്ന് പോലും ഓർമയില്ലെന്നും നിരവധി ടേക്കുകള്‍ വേണ്ടിവന്നിരുന്നുവെന്നും വിസ്മയ പറഞ്ഞു. "അച്ഛന്റെ കരിയറില്‍ ഇത്രയധികം ടേക്ക് ഒരു സീനിന് പോയിട്ടുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്," എന്നും അവർ ചിരിച്ചുകൊണ്ട് പറഞ്ഞു.
രണ്ടാം ദിവസവും ടെൻഷന് കുറവൊന്നുമുണ്ടായിരുന്നില്ലെന്നും ഒരു രംഗത്തിലെ ഭാഗം തനിക്ക് ശരിയായി ചെയ്യാൻ കഴിഞ്ഞില്ലെന്നും ഒടുവില്‍ ആ ഭാഗം ഒഴിവാക്കി മുന്നോട്ടുപോകേണ്ടിവന്നെന്നും വിസ്മയ ഓർത്തെടുത്തു.
അത്തരം സാഹചര്യങ്ങളിലെല്ലാം മോഹൻലാല്‍ നല്‍കിയ ഉപദേശവും വിസ്മയ പങ്കുവെച്ചു. "വേഗം കുറയ്ക്കൂ, ശാന്തമായി ചെയ്യൂ" എന്നായിരുന്നു അച്ഛൻ ആവർത്തിച്ച് പറഞ്ഞിരുന്നതെന്ന് അവർ പറഞ്ഞു. പേടി കൂടുമ്പോള്‍ കൂടുതല്‍ വേഗത്തില്‍ അഭിനയിക്കാൻ ശ്രമിച്ചതാണ് തെറ്റുകള്‍ക്ക് കാരണമായതെന്നും, അച്ഛന്റെ ആ ഉപദേശം ആത്മവിശ്വാസം വീണ്ടെടുക്കാൻ ഏറെ സഹായിച്ചുവെന്നും വിസ്മയ കൂട്ടിച്ചേർത്തു.
വീട്ടില്‍ നിന്ന് അകന്നപ്പോഴാണ് ആ ബന്ധത്തിൻ്റെ വില മനസ്സിലായത്; ജേസണ്‍ സഞ്ജയ്

