ബോളിവുഡ് താരം സഞ്ജയ് ദത്ത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവങ്ങളിലൊന്നായ അമ്മയും ഇതിഹാസ നടിയുമായ നർഗീസിന്റെ മരണത്തെക്കുറിച്ച് മനസ്സുതുറന്നു.
തന്റെ അരങ്ങേറ്റ ചിത്രമായ 'റോക്കി' റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് അമ്മയെ നഷ്ടപ്പെട്ടതെന്നും, ആ കാലഘട്ടം ജീവിതത്തിലെ ഏറ്റവും വലിയ മാനസികാഘാതമായിരുന്നുവെന്നും താരം പറഞ്ഞു. എഐജി ഹോസ്പിറ്റല്‍സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സഞ്ജയ് ദത്തിന്റെ വെളിപ്പെടുത്തല്‍.
പാൻക്രിയാറ്റിക് ക്യാൻസറിനെതിരായ നർഗീസിന്റെ പോരാട്ടം ഓർത്തെടുത്ത സഞ്ജയ്, അന്നത്തെ ചികിത്സാ സൗകര്യങ്ങള്‍ ഇന്നത്തെ പോലെ വികസിച്ചിരുന്നില്ലെന്ന് പറഞ്ഞു.
"അമ്മയ്ക്ക് പാൻക്രിയാറ്റിക് ക്യാൻസറായിരുന്നു. അത് 1980-കളുടെ തുടക്കമായിരുന്നു. ഇന്നുള്ള ചികിത്സാ സാങ്കേതികവിദ്യകള്‍ അന്നില്ലായിരുന്നു. ന്യൂയോർക്കിലെ സ്ലോണ്‍ കെറ്ററിംഗ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.
നിരവധി സങ്കീർണതകള്‍ ഉണ്ടായിരുന്നു. അന്ന് എനിക്ക് 19-20 വയസ്സായിരുന്നു. അമ്മ ഇത്രയും വേദന അനുഭവിക്കുന്നത് നേരില്‍ കാണേണ്ടി വന്നു. പ്ലേറ്റ്ലെറ്റുകള്‍ വരെ ദാനം ചെയ്തു. കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്തു. അതെല്ലാം ഞങ്ങളുടെ കുടുംബത്തിന് അതീവ ആഘാതമായിരുന്നു," അദ്ദേഹം പറഞ്ഞു.
അമ്മ കോമയിലായിരുന്ന സമയത്താണ് തന്റെ ആദ്യ സിനിമയായ *'റോക്കി'*യുടെ ജോലികള്‍ പൂർത്തിയാക്കാൻ അച്ഛൻ സുനില്‍ ദത്ത് ആവശ്യപ്പെട്ടതെന്നും, അന്ന് ആ തീരുമാനം മനസ്സിലാക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും സഞ്ജയ് പറഞ്ഞു.
"എന്റെ സിനിമ റിലീസിന് തയ്യാറെടുക്കുകയായിരുന്നു. അമ്മ കോമയിലായിരിക്കെ സിനിമ പൂർത്തിയാക്കാൻ അച്ഛൻ എന്നെ തിരികെ അയച്ചു. അന്ന് എനിക്ക് അത് മനസ്സിലായില്ല. അമ്മ ആ അവസ്ഥയിലിരിക്കുമ്പോള്‍ സിനിമ പൂർത്തിയാക്കേണ്ടത് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു. എങ്കിലും അച്ഛന്റെ വാക്ക് അനുസരിച്ച് ജോലി പൂർത്തിയാക്കി ഞാൻ തിരികെ എത്തി," സഞ്ജയ് ഓർത്തെടുത്തു.
അമ്മയുടെ അവസാന നിമിഷങ്ങള്‍ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"അമ്മ അവസാന നിമിഷം വരെ പോരാടി. എങ്ങനെയെങ്കിലും വീട്ടിലെത്തണമെന്നായിരുന്നു ആഗ്രഹം. വീട്ടിലെത്തിയ ശേഷമാണ് ആ പോരാട്ടം അവസാനിപ്പിച്ചത്. അതിന് ശേഷമാണ് ഞങ്ങള്‍ അമ്മയെ നഷ്ടപ്പെട്ടത്," സഞ്ജയ് വികാരാധീനനായി പറഞ്ഞു.
അഭിമുഖത്തില്‍ അച്ഛൻ സുനില്‍ ദത്തിനെക്കുറിച്ചും സഞ്ജയ് സംസാരിച്ചു.
"അച്ഛൻ വളരെ കർശനനായ ആളായിരുന്നു. മുതിർന്നവരെ ബഹുമാനിക്കണം, ഡോക്ടർമാരെ ആദരിക്കണം എന്നിങ്ങനെയുള്ള ജീവിതമൂല്യങ്ങള്‍ എല്ലാം അച്ഛനില്‍ നിന്നാണ് ഞാൻ പഠിച്ചത്. എനേക്കാള്‍ പ്രായം കുറഞ്ഞ ഡോക്ടറാണെങ്കിലും അദ്ദേഹം എന്റെ ഡോക്ടറാണ് എന്ന ബഹുമാനം ഇന്നും ഞാൻ നല്‍കും," അദ്ദേഹം പറഞ്ഞു.
1981-ല്‍ 51-ാം വയസ്സിലാണ് നർഗീസ് പാൻക്രിയാറ്റിക് ക്യാൻസറിനെ തുടർന്ന് അന്തരിച്ചത്. ദിവസങ്ങള്‍ക്കുശേഷമാണ് സഞ്ജയ് ദത്തിന്റെ അരങ്ങേറ്റ ചിത്രമായ 'റോക്കി' റിലീസ് ചെയ്തത്. പിന്നീട് 2005-ല്‍ ഹൃദയാഘാതത്തെ തുടർന്ന് 75-ാം വയസ്സില്‍ സുനില്‍ ദത്തും അന്തരിച്ചു.
അതേസമയം, അഭിനയരംഗത്ത് സജീവമായ സഞ്ജയ് ദത്ത് അടുത്തിടെ ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ഫ്രാഞ്ചൈസിയിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
രാമനായി രണ്‍ബീർ മിസ്‌കാസ്റ്റാണോ? വിമർശനങ്ങള്‍ക്ക് നടൻ്റെ മറുപടി

