അശ്വതി
ആദിത്യൻ 3, 4 ഭാവങ്ങളില്‍ സഞ്ചരിക്കുകയാല്‍ ആദ്യ പകുതിയില്‍ നിലവിലെ സ്ഥിതി തുടരുന്നതാണ്. കർമ്മകാണ്ഡത്തില്‍ ശോഭിക്കും.
അനുരഞ്ജന സമീപനം ഫലവത്താകും. തൊഴില്‍ തേടുന്നവർക്ക് അവസരങ്ങളുണ്ടാവും. സാമ്പത്തിക ജാഗ്രത പുലർത്തും. സൗഹൃദബന്ധം പുഷ്‌ടിപ്പെടാം. യാഥാർത്ഥ്യബോധത്തോടെയുള്ള സമീപനം കൈക്കെള്ളുന്നതാണ്.
പുതിയ-പഴയ കാര്യങ്ങളെ ഇണക്കുന്നതില്‍ ഔചിത്യം പുലർത്തും. അതിഭാവുകത്വം ഒഴിവാക്കുവാൻ ശ്രദ്ധിക്കും. ചൊവ്വ രണ്ടില്‍ സഞ്ചരിക്കുകയാല്‍ വാക്കുകളില്‍ പാരുഷ്യം വരാം. പന്ത്രണ്ടിലെ ശനി അല്പം ദേഹമനക്ലേശങ്ങള്‍ സൃഷ്ടിച്ചേക്കാം. ആശക്കൊത്ത വിഷയത്തില്‍ ഉപരിപഠനം സാധ്യമാവുന്നതാണ്. സുഖഭോജ്യം, പ്രിയസമാഗമങ്ങള്‍, കലാതല്പരത എന്നിവയും ഫലത്തിലെത്താം. പ്രണയത്തില്‍ 'അഹം' പ്രശ്നങ്ങളുണ്ടാക്കാം.
ഭരണി
നക്ഷത്രാധിപൻ നാലിലും അഞ്ചിലും സഞ്ചരിക്കുന്നു. നാലാമെടത്തില്‍ വ്യാഴബുധയോഗവുമുണ്ട്. ആദിത്യൻ മാസപ്പകുതി വരെ മൂന്നാമെടത്തിലും തുടർന്ന് നാലാമെടത്തിലുമാണ്. ചൊവ്വരണ്ടില്‍, ശനി പന്ത്രണ്ടില്‍, രാഹു പതിനൊന്നിലും. സമ്മിശ്രമായ ഫലങ്ങളാണ് ഈ ഗ്രഹനില സൂചിപ്പിക്കുന്നത്. സമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധയുണ്ടാവണം. പണം വരാൻ പലവഴികള്‍ കാണുന്നു. ചെലവും അതുപോലെ തന്നെയാണ്. പഠനകാര്യങ്ങളില്‍ ഏകാഗ്രതയുണ്ടാവും.
ഗവേഷണം, പ്രോജക്ടുകള്‍ എന്നിവ പൂർത്തിയാക്കും. അർഹരില്‍ നിന്നും അഭിനന്ദനം ലഭിക്കുന്നതാണ്. തൊഴില്‍ തേടുന്നവർക്ക് സ്വകാര്യ സ്ഥാപനത്തില്‍ നിയമനം ലഭിക്കുന്നതാണ്. അനുകൂലദിക്കിലേക്ക് സ്ഥലം മാറ്റമുണ്ടാവും. വിവാഹാലോചനകളില്‍ തടസ്സം അനുഭവപ്പെടാം. പൈതൃകസ്വത്തിന്മേല്‍ തർക്കത്തിന് സാധ്യത കാണുന്നു. അന്യദേശ യാത്രകള്‍ക്ക് അവസരം ലഭിക്കും. പ്രണയ ചിന്തകള്‍ ശക്തമാവുന്നതാണ്. വാഹനം പുതുക്കാനോ വാങ്ങാനോ കഴിഞ്ഞേക്കും.
കാർത്തിക
ആദിത്യ സ്ഥിതിയാല്‍ കർമ്മമേഖയില്‍ കുറച്ചൊക്കെ ഉണർവ്വുണ്ടാവും. കാത്തിരുന്ന തൊഴില്‍ മാറ്റത്തിന് അവസരം വന്നേക്കും. സ്വകാര്യ സ്ഥാപനത്തില്‍ സ്ഥാനക്കയറ്റത്തിന് അർഹത നേടും. സ്വന്തം പണം മുടക്കി ബിസിനസ്സില്‍ ഏർപ്പെട്ടവർക്ക് ലാഭം ശരാശരിയാവും. വിപണിയില്‍ മത്സരം മുറുകും. ഏജൻസികളുടെ നടത്തിപ്പിനായി പാർട്ണർമാരെ തേടുന്നതാണ്.
അന്യദേശത്ത് പഠനത്തിന് സാഹചര്യം ഒത്തുവരാം. ചൊവ്വയുടെ സഞ്ചാരം മാനസിക സമ്മർദ്ദത്തിന് വഴിവെക്കും. ക്ഷോഭം നിയന്ത്രിക്കേണ്ടതുണ്ട്. പതിവ് ആരോഗ്യപരിശോധനകള്‍ മുടക്കരുത്. ഗൃഹം നവീകരിച്ചേക്കും. കരുതിയതിലും ചെലവുണ്ടായേക്കും . പ്രണയം / സ്ത്രീസൗഹൃദം ശക്തമാവും. കുടുംബാന്തരീക്ഷത്തില്‍ അനുരഞ്ജന നിലപാടുകള്‍ സ്വസ്ഥത സമ്മാനിക്കുന്നതാണ്.

