മലയാളം ടെലിവിഷൻ ആരാധകർക്ക് എന്നും ആവേശമാണ് ബിഗ് ബോസ്. ഒന്ന് മുതല്‍ ഏഴു വരെയുള്ള സീസണുകള്‍ ഏറെ ജനപ്രീതി കൈവരിച്ചവയാണ്.
ബിഗ് ബോസ് മലയാളത്തിന്റെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ഒന്നാണ് സീസണ്‍ 8-ൻ്റെ അപ്ഡേറ്റ്.
ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാഴ്ത്തി എട്ടാം സീസണിന്റെ ലോഗോ പുറത്തുവിട്ടിരിക്കുകയാണ് ബിഗ്‌ബോസ് അണിയറ പ്രവർത്തകർ. എല്ലാ തവണത്തേയും പോലെ കണ്ണിന്റെ ആകൃതിയില്‍ ഉള്ള ലോഗോയില്‍ ഇത്തവണ സീസണ്‍ സൂചിപ്പിക്കുവാനായി 8 എന്ന സംഖ്യ കൂടി ചേർത്തിട്ടുണ്ട്.
മുൻ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ കോമണർമാരെ തിരഞ്ഞെടുക്കാൻ അഗ്നിപരീക്ഷ എന്ന പ്രീ- ഷോയും അണിയറപ്രവർത്തകർ ഒരുക്കുന്നുണ്ട്. തെലുങ്ക് ബിഗ് ബോസില്‍ കഴിഞ്ഞ തവണ വിജയകരമായി പരീക്ഷിച്ചതാണ് അഗ്നിപരീക്ഷ. അതേ മോഡലില്‍ തന്നെയാവും മലയാളത്തിലും ഇത്തവണ ഷോ ഒരുക്കുക.
ഓഡിഷനിലൂടെയും സെല്‍ഫി ഇൻട്രോ വീഡിയോയിലൂടെയും തിരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ചോളം മത്സരാർത്ഥികള്‍ക്ക് വിവിധ ടാസ്ക്കുകള്‍ നല്‍കും. അതില്‍ വിജയിക്കുന്നവരാണ് കോമണറായി ബിഗ്‌ബോസ് മലയാളം സീസണ്‍ 8 ല്‍ പ്രവേശിക്കുന്നത്.
10 മുതല്‍ 15 വരെ എപ്പിസോഡുകളാവും അഗ്നിപരീക്ഷയില്‍ ഉണ്ടാവുക. മുൻ സീസണുകളിലെ വിജയികളാണ് അഗ്നിപരീക്ഷയില്‍ വിധികർത്താക്കളായി എത്തുന്നത്. തെലുങ്ക് ബിഗ് ബോസില്‍ രണ്ടുപേരെ ഹോട്ട്സ്റ്റാർ വോട്ടിംഗ് വഴിയും മൂന്നുപേരെ വിധികർത്താക്കള്‍ നേരിട്ടും ആണ് തിരഞ്ഞെടുത്തിരുന്നത്. ഇതേ രീതിയിലാകും മലയാളത്തിലും കോമണർമാരെ തിരഞ്ഞെടുക്കുക.
തെലുങ്കില്‍ ബിഗ് ബോസിന്റെ ഗ്രാൻഡ് ലോഞ്ചിനൊപ്പമാണ് അഗ്നിപരീക്ഷ വിജയികളെ പ്രഖ്യാപിച്ചിരുന്നത്. മലയാളത്തിലും ഇതേ രീതി തന്നെയാവും പിന്തുടരുന്നത്. അഗ്നിപരീക്ഷ കഴിഞ്ഞ് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ബിഗ് ബോസ് സീസണ്‍ 8 ആരംഭിക്കും.
എന്നാല്‍ അഗ്നിപരീക്ഷയുടെ തെലുങ്ക് പതിപ്പിലെ ടാസ്ക്കുകള്‍ വളരെ ദുർഘടം പിടിച്ചവയായിരുന്നു എന്നാണ് ബിഗ് ബോസ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തുകൊണ്ടാണ് കോമണേഴ്സിനു മാത്രം അഗ്നിപരീക്ഷ നടത്തുന്നതെന്നും മറ്റ് സെലിബ്രിറ്റി മത്സരാർത്ഥികള്‍ക്കും നടത്തണമെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ ബിഗ്‌ബോസ് ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രീ- ഷോ നടത്തുന്നതിലൂടെ കോമണർമാർ ബിഗ് ബോസ് ആരാധകർക്ക് മുന്നില്‍ സുപരിചിതർ ആവും എന്നത് അവർക്ക് ലഭിക്കുന്ന ഒരു നേട്ടമായി തന്നെ കണക്കാക്കാം.
അഗ്നിപരീക്ഷയുടെ രജിസ്‌ട്രേഷൻ പ്രക്രിയകള്‍ വിശദീകരിച്ചുകൊണ്ടുള്ള അനൗണ്‍സ്‌മെന്റ് തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ബിഗ് ബോസ് അധികൃതർ പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
ഒരു നിമിഷത്തെ വിവേകശൂന്യത കൊണ്ട് സംഭവിച്ചുപോയത്: കുറിപ്പുമായി ഹൻസിക കൃഷ്ണ

